സബ് കലക്ടറുടെ സ്റ്റോപ് മെമ്മോയെ വെല്ലുവിളിച്ച് വയനാട് മക്കിയാടില്‍ നിര്‍മിച്ച വൻകിട തീം പാർക്ക് ഉദ്ഘാടനം ചെയ്തു. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ചെന്ന് കണ്ടെത്തിയ ഭൂമിയിലാണ് തീംപാര്‍ക്ക്. റവന്യൂമന്ത്രി പങ്കെടുക്കുമെന്ന് പരസ്യവും നല്‍കിയായിരുന്നു ഉദ്ഘാടനം. എന്നാല്‍ വിവാദം മുന്നില്‍ക്കണ്ട് മന്ത്രിയടക്കമുള്ള പ്രമുഖര്‍ ചടങ്ങ് ബഹിഷ്കരിച്ചു.
പരിസ്ഥിതി സൗഹൃദ തീം പാർക്കെന്ന പേരിലാണ് ജില്ലയിലെ സ്വകാര്യവൻകിട പാർക്ക് പ്രവർത്തനം ആരംഭിച്ചത്. മൂപ്പത്തിയഞ്ചേക്കറിൽ അമ്പത്തിയഞ്ച് കോടി രൂപ ചിലവഴിച്ചാണ് നിർമാണം. റവന്യൂ മന്ത്രി, സ്പീക്കർ, കേന്ദ്ര പ്രതിരോധ സഹമന്ത്രി തുടങ്ങിയവർ പങ്കെടുക്കുമെന്ന് പരസ്യം നൽകിയായിരുന്നു ഉദ്ഘാടനം. എന്നാൽ ഉദ്ഘാടനത്തിന് വരില്ലെന്ന് അറിയിച്ചിട്ടും തന്റെ ഫോട്ടോയും പേരും വച്ച് നോട്ടീസ് അച്ചടിക്കുകയായിരുന്നുവെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ മനോരമ ന്യൂസിനോട് പറഞ്ഞു.
രണ്ടേക്കർ ഭൂമി നിലമാണെന്നും വലിയ കുളവും മറ്റ് നിർമാണങ്ങളും നടത്തിയത് ചട്ടം ലംഘിച്ചാന്നെന്നും റവന്യൂ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. നെൽവയൽ കല്ലും കോൺഗ്രീറ്റും ഉപയോഗിച്ച് തരം മാറ്റിയെന്ന് കൃഷി ഓഫിസറും സബ് കലക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. മനുഷ്യനിർമിത കുളം ഉപയോഗിക്കുന്നതാകട്ടെ പെഡൽ ബോട്ടിങ്ങിനും. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ദിവസംമുൻപ് കാർഷികേതര പ്രവർത്തനങ്ങൾ തടഞ്ഞുകൊണ്ട് സബ് കലക്ടർ ഉത്തരവിറക്കിയത്. നാല് വർഷംമുൻപ് നിർമാണം ആരംഭിച്ച പാർക്കിൽ ചട്ടലംഘനം നടന്ന കാര്യം നാളിതുവരെയായി റവന്യൂവകുപ്പ് കണ്ടെത്താത്തതിൽ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.
തോട്ടഭൂമിയിൽ നിർമാണം നടത്തിയെന്ന ആക്ഷേപവും റവന്യൂവകുപ്പ് അന്വേഷിക്കുന്നുണ്ട്.