കോഴിക്കോട് കുറ്റിയാടി ജലസേചനപദ്ധതിയുടെ കനാൽ തകർന്നു. കൊയിലാണ്ടി ഭാഗത്തെപതിനഞ്ചോളം വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി
പുലർച്ചെ ഒന്നരയോടെയാണ് വിയ്യൂർ,ചെട്ട്യാംകണ്ടി ഭാഗങ്ങളിലെ വീടുകളിലേയ്ക്കും പരിസരപ്രദേശങ്ങളിലേക്കും വെള്ളം കുത്തിയൊലിച്ചെത്തിയത്. പരിഭ്രമിച്ച നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചപ്പോഴാണ് കനാൽ തകർന്നതറിഞ്ഞത്. ജലസേചന പദ്ധതിയുടെ ഇരിങ്ങൽ മുഖ്യ കനാലാണ് പത്ത് മീറ്റർ നീളത്തിൽ തകർന്നത്. പല വീടുകളിലും മുറ്റം വരെ വെള്ളമെത്തി. മേപ്പയ്യൂർ റോഡിലേക്കെ വെള്ളം ഇരച്ചുകയറി. കൃഷിയിടങ്ങളിലും വെള്ളം കെട്ടിനിന്നു. നേരത്തെകനാലിൽ ചെറിയ പൊട്ടലിനെതുടർന്ന് ചാക്ക് വച്ച് അടച്ചതായിരുന്നു. ഇന്നലെ ഉച്ചയോടെ വീണ്ടുംചോർച്ച കണ്ടപ്പോൾ നാട്ടുകാർ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിരുന്നു, എന്നിട്ടും ചോർച്ച അടയ്ക്കാൻ നടപടിയുണ്ടായില്ല.
കനാലിന്റെ അറ്റകുറ്റപ്രവർത്തികൾ അടിയന്തിരമായി നടത്താൻ സ്ഥലം എം എൽ എ അടക്കമുള്ളവർ മുൻപും ആവശ്യപ്പെട്ടിരുന്നു. ജലസേചനവകുപ്പിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ നടപടിയുണ്ടായില്ല. 42 വർഷമായി അറ്റകുറ്റപ്പണി നടന്നിട്ടില്ലെന്നാണ് ആക്ഷേപം.