ഔദ്യോഗിക വാഹനം നിർത്താൻ കലക്ടറുടെ പൊടുന്നനെയുള്ള നിർദേശം കേട്ടു ഡ്രൈവറും ഗൺമാനും ഞെട്ടി. കാർ നിർത്തിയതും കലക്ടർ ഒറ്റ ഓട്ടം. എന്തെന്നറിയാതെ ഗൺമാനും ഡ്രൈവറും അന്ധാളിച്ചു പിന്നാലെ. കുട്ടികളുമായി ഏറ്റുമുട്ടാനാണ് കലക്ടറുടെ ഭാവം എന്നു പിന്നീടാണു മനസിലായത്. പത്തു മിനിറ്റിനു ശേഷം ചിരിച്ചുകൊണ്ടു കലക്ടർ വാഹനത്തിലേക്ക്. കലക്ടറിൽനിന്നു നിനച്ചിരിക്കാതെ ഷേക്ക് ഹാൻഡ് കിട്ടിയ വകയിൽ കുട്ടികളും ഹാപ്പി.
പള്ളിക്കുന്ന് കൊക്കേൻപാറ റസിഡന്റ്സ് അസോസിയേഷൻ വാർഷികം ഉദ്ഘാടനം ചെയ്തു മടങ്ങവെയാണു കലക്ടർ മിർ മുഹമ്മദ് അലിയും കുട്ടികളും ‘ഏറ്റുമുട്ടി’യത്. ക്രിക്കറ്റ് ആയിരുന്നു വിഷയം. സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നതു പെട്ടെന്നാണ് കലക്ടറുടെ ശ്രദ്ധയിൽപെട്ടത്. അപ്പോഴേക്കും വാഹനം മുന്നോട്ടു കുതിച്ചിരുന്നു. പെട്ടെന്നാണ് ബാറ്റ് ചെയ്യണമെന്ന ആഗ്രഹം കലക്ടറുടെ മനസിലുദിച്ചത്. വാഹനം നിർത്തിയ ഉടൻ കലക്ടർ കുട്ടികളുടെ അടുത്തേക്ക് ഓടി.
ബാറ്റ് ചെയ്യണമെന്ന കലക്ടർ ‘അങ്കിളി’ന്റെ ആവശ്യം കുട്ടികൾ അംഗീകരിച്ചു. പിന്നാലെ കലക്ടർക്കു നേരെ ബൗൺസറും യോർക്കറും. സ്റ്റംപിൽ തെറിപ്പിച്ചില്ലെങ്കിലും കലക്ടറുടെ ബാറ്റ് തൊടാൻ അനുവദിക്കാതെ ബോൾ പലതും കടന്നുപോയി. കലക്ടർ കുട്ടികൾക്കൊപ്പം ചേർന്നതോടെ ആളുകളും കളികാണാൻ കൂടി. ബൗളർ മാറിയതോടെ കലക്ടറുടെ വക സിക്സും ഫോറും തുടരെത്തുടരെ. സിക്സർ ആവേശത്തിൽ കുട്ടികളോടു കുശലം പറഞ്ഞു കലക്ടർ ബ്രോ മടങ്ങി.