വെള്ളത്തിനായി ക്ഷേത്രക്കുളത്തിലെ മണ്ണു നീക്കിയ മുണ്ടോട്ടുകാർക്കു കിട്ടിയത് പണ്ടെങ്ങോ വെള്ളത്തിൽ വീണ മോട്ടോർ ബൈക്ക് ! മടിക്കൈ ആലമ്പാടി നന്ദപുരം ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ ഉപയോഗ ശൂന്യമായ കുളത്തിനു പുനർജനി പകരാനുള്ള ക്ഷേത്ര കമ്മിറ്റിയുടെ ശ്രമത്തിനിടെയാണ് ബൈക്ക് ലഭിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മൂന്നുദിവസമായി ഇവിടെ ക്ഷേത്രക്കുളം വൃത്തിയാക്കാനുള്ള ശ്രമത്തിലാണ് ഭരണസമിതിയും നാട്ടുകാരും.
സി.എച്ച്.അബൂബക്കർ എന്നയാളുടെ പേരിലുള്ള കാസർകോട് റജിസ്ട്രഷൻ ബൈക്കാണ് കുളത്തിൽ നിന്നു ലഭിച്ചത്. 1993ൽ റജിസ്റ്റർ ചെയ്ത ബൈക്ക് 2008ൽ തന്നെ കാലാവധി തീർന്നുവെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ രേഖകളിലുള്ളത്.
കാലിച്ചാനടുക്കം- ചെമ്മട്ടംവയൽ റോഡരികിലാണ് ക്ഷേത്രക്കുളം. സമീപത്തെ കിണറുകളെല്ലാം വറ്റി വരണ്ടതോടെ ജനങ്ങളുടെ ബുദ്ധിമുട്ടു കണക്കിലെടുത്താണ് ക്ഷേത്ര കമ്മിറ്റി കുളം വൃത്തിയാക്കാൻ തുടങ്ങിയത്. എട്ടു മീറ്ററിലധികം താഴ്ച രണ്ട് അറകളുമുള്ള കുളം രണ്ടു ദിവസമായി വൃത്തിയാക്കി വരികയായിരുന്നുവെങ്കിലും ഇന്നലെയാണ് ബൈക്ക് കണ്ടെത്തിയത്. അപകടത്തിൽപെട്ടു വീണതാണോ മോഷ്ടാക്കൾ ഉപേക്ഷിച്ചു കടന്നതാണോ തുടങ്ങിയ ചർച്ചകളാണ് ഇപ്പോൾ നാട്ടിൽ. 40 വർഷം മുൻപ് നിർമിച്ച കുളം ക്ഷേത്രാവശ്യത്തിന് ഉപയോഗിച്ചിരുന്നെങ്കിലും കുറച്ചുനാളായി ഉപയോഗശൂന്യമാണ്. ക്ഷേത്രത്തിനകത്തു വേറെ കിണറുണ്ട്.
ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ കുളത്തിനു സമീപത്തെ റോഡ് നാട്ടുകാരിൽ ആശങ്ക ഉണർത്തുന്നുണ്ട്. റോഡിനു തീരെ വീതിയില്ലാത്തതും കുത്തനെയുള്ള കയറ്റവും വളവുമെല്ലാം ഇവിടെ പ്രശ്നമാണ്. മെക്കാഡം ടാറിങ് നടത്തുമെന്ന വാഗ്ദാനവും ഇവിടെ ഫയലിൽ ഉറങ്ങുന്നു.