വയനാട് മാനന്തവാടിയിൽ പ്രണയിച്ച് വിവാഹം കഴിച്ചതിന് സമുദായം വിലക്കേർപ്പെടുത്തിയെന്ന പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടു. മാനന്തവാടി സ്വദേശികളായ അരുൺ, സുകന്യ ദമ്പതികൾക്കാണ് നാലര വർഷമായി യാദവ സമുദായം വിലക്കേർപ്പെടുത്തിയിരിക്കുന്നത്. സുകന്യ മൊബൈൽ ആപ്പിലൂടെ പ്രധാനമന്ത്രിക്ക് പരാതി നൽകുകയായിരുന്നു.
ആചാരം തെറ്റിച്ച് റജിസ്റ്റർ വിവാഹം ചെയ്തതിനാണ് യാദവ സമുദായ അംഗങ്ങളായിരുന്ന അരുൺ, സുകന്യ ദമ്പതികളെ ഇതേ സമുദായം പുറത്താക്കിയത്. ഇവരോട് ബന്ധം പുലർത്തിയതിന് മാതാപിതാക്കൾക്കെതിരെയും നടപടിയെടുത്തിരുന്നു. സമുദായത്തിൽ നടക്കുന്ന ചടങ്ങുകളിലും അഘോഷങ്ങളിലും പങ്കെടുക്കാൻ അനുവാദമില്ല. ഇതിനെത്തുടർന്ന് പ്രധാനമന്ത്രിക്ക് മൊബൈൽ ആപ്പ് വഴി സുകന്യ പരാതി നൽകി. പരാതി പ്രധാനമന്ത്രിയുടെ ഓഫിസ് സംസ്ഥാന സർക്കാരിന് കൈമാറി.
നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് അരുൺ പറയുന്നു. സുകന്യയുടെ പരാതി മാനന്തവാടി പൊലീസാണ് അന്വേഷിക്കുന്നത്. ഇരുവരെയും കുലംകുത്തികളായി ചിത്രീകരിച്ച് ലഘുലേഖയും പുറത്തിറങ്ങിയിരുന്നു.