ഉമ്മനഴി, കോണിക്കഴി, അട്ടക്കാട്, മുണ്ടൊള്ളി, നീലാന മേഖലയിൽ ചുഴലിക്കാറ്റിൽ മുപ്പതിനായിരത്തിൽപരം നേന്ത്രവാഴ നിലം പൊത്തി. കഴിഞ്ഞ ദിവസം മഴയ്ക്കൊപ്പമാണു കാറ്റ് ആഞ്ഞു വീശിയത്. നശിച്ചതിലേറെയും കുലച്ച വാഴകളാണ്. 25 ഹെക്ടറിൽ കൃഷി നാശം സംഭവിച്ചതായാണു പ്രാഥമിക കണക്കെന്നു കൃഷിവകുപ്പ് അധികൃതർ പറഞ്ഞു. പൂർണതോതിൽ കൃഷി നാശം തിട്ടപ്പെടുത്താനായിട്ടില്ല. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഹമ്മദ് കബീർ, മുഹമ്മദാലി, കൃഷ്ണൻകുട്ടി, സുന്ദരൻ, അബ്ദുൽ റഹ്മാൻ, കുട്ടികൃഷ്ണൻ നായർ തുടങ്ങി ഒട്ടേറെ കർഷകരുടെ വിള നശിച്ചിട്ടുണ്ട്. മാടമ്പത്ത് രവിയുടെ മുൻവശം ഷീറ്റു മേഞ്ഞ വീടു തകർന്നു.
വാഴക്കൃഷിക്കു പുറമെ റബർ മരങ്ങളും വ്യാപകമായി ഒടിഞ്ഞു വീണിട്ടുണ്ട്. വീടുകളിലെ ഓടുകൾ, ഷീറ്റ് എന്നിവ പറന്നുപോയി. സംഭവങ്ങളും നിരവധിയുണ്ട്. കാറ്റിൽ കോങ്ങാട് കെഎസ്ഇബി പരിധിയിൽ 18 വൈദ്യുതിത്തൂണുകൾ തകർന്നു. കോങ്ങാട്, ചെറായ, പുലാപ്പറ്റ മേഖലയിൽ പലയിടത്തും വൈദ്യുതി ബന്ധം താറുമാറായി. ഇതു മൂലം വിഷു ദിനത്തിൽ ചില പ്രദേശങ്ങൾ ഇരുട്ടിലായി. നീണ്ട മണിക്കൂർ പ്രവൃത്തി ചെയ്താണു പലയിടത്തും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായത്.കടമ്പഴിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.അംബുജാക്ഷി, സെക്രട്ടറി എ.മോഹനകൃഷ്ണൻ, കൃഷി ഓഫിസർ പി.പത്മജ പ്രഭാകരൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.