കലാ-കായിക അധ്യാപക നിയമനത്തിലെ ഹൈക്കോടതി സ്റ്റേ കാരണം കോടികൾ പാഴാകുന്നുവെന്ന് ഉദ്യോഗാർഥികളുടെ ആരോപണം. കേരള വിദ്യാഭ്യാസ ചട്ടത്തിൽ ഉൾപ്പെടാത്ത ഒരുവിഭാഗം ഉദ്യോഗാർഥികളാണ് കലാ-കായിക അധ്യാപക നിയമനത്തിനെതിരെ കഴിഞ്ഞ ജൂലൈയിൽ ഹൈക്കോടതിയെ സമീപിച്ചത്. അധ്യായനവർഷം അവസാനിച്ചിട്ടും സ്റ്റേ നീക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.
വയനാട് പടിഞ്ഞാറത്തറ സ്വദേശി മനോജ് കലാധ്യാപകനാണ്. ജീവിക്കണമെങ്കിൽ കൂലിപ്പണിക്ക് പോകണമെന്നുമാത്രം. മനോജിനെപോലെ 571 കലാധ്യാപകരാണ് അഭിമുഖം കഴിഞ്ഞ് ജോലിക്കായി കാത്തിരിക്കുന്നത്. ഈ ഉദ്യോഗാർഥികളുടെ നിരന്തരമായ സമരത്തിന്റെ ഫലമായാണ് കലാ-കായിക അധ്യാപകരുടെ നിയമനം നടത്താൻ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചത്. എന്നാൽ നൃത്തം, നാടകം അധ്യാപകർ ഇതിനെതിരെ രംഗത്തുവന്നു. ഹൈക്കോടതിയിൽനിന്ന് സർക്കാർ തീരുമാനത്തിനെതിരെ സ്റ്റേയും നേടി. ഇതോടെ കലാധ്യാപക ഒഴിവുകളിൽമാത്രം അമ്പത് ശതമാനം മാറ്റിവച്ച് സർക്കാർ കലാ കായിക അധ്യാപകനിയനം കഴിഞ്ഞവർഷം ഡിസംബറിൽ നടത്തി. പിന്നീട് സ്റ്റേ ഒഴിവാക്കാൻ സർക്കാർ ശ്രമിച്ചില്ലെന്നും ഉദ്യോഗാർഥികൾ പറയുന്നു.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം കുട്ടികൾക്ക് ലഭിക്കേണ്ട കലാ വിദ്യാഭ്യാസം നഷ്ടപ്പെടുന്നുവെന്നും അധ്യാപകർ ആരോപിക്കുന്നു. മിക്ക സ്കൂളുകളിലും അധ്യാപകർ ഇല്ലാതെയാണ് വാർഷിക പരീക്ഷ നടത്തിയതെന്നും പരാതിയുണ്ട്.