അട്ടപ്പാടിയിലെ ഷോളയൂർ േമഖലയിൽ ജലക്ഷാമം രൂക്ഷമായി. കുടിവെളളം കിട്ടാതായതോടെ പഞ്ചായത്ത് ഒാഫീസും റോഡും നാട്ടുകാർ ഉപരോധിച്ചു. ടാങ്കർ ലോറിയിൽ പോലും വെളളം കിട്ടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പത്തുദിവസം മുൻപ് ഇതേ പോലെ പ്രതിഷേധിച്ചപ്പോൾ ഇപ്പം ശരിയാക്കിത്തരാമെന്നാണ് നാട്ടുകാരോട് പഞ്ചായത്ത് അധികൃതർ പറഞ്ഞത്. ഒന്നും ശരിയായില്ല. പൈപ്പുവഴിയുളള കുടിവെളളം മുടങ്ങിയിട്ട് ഇരുപതു ദിവസമായി. പ്രദേശത്തെ 1500 കുടുംബങ്ങളെയാണ് കുടിവെളളക്ഷാമം ബാധിച്ചത്.
പ്രതിഷേധമെന്നോണം ആനകട്ടി റോഡും ഷോളയൂർ പഞ്ചായത്ത് ഒാഫീസും നാട്ടുകാർ ഉപരോധിച്ചു. ടാങ്കർലോറിയിൽ വെളളം എത്തിക്കാൻ പോലും പഞ്ചായത്തിന് കഴിയുന്നില്ല. ശിരുവാണിപുഴയിൽ നിന്ന് വെളളം പമ്പു ചെയ്യുന്ന മോട്ടോർ തകരാറിലായെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. എന്നാൽ അറ്റകുറ്റപ്പണി നടത്താതെ പഞ്ചായത്ത് അനാസ്ഥ കാട്ടിയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പ്രതിഷേധം കണക്കിലെടുത്ത് 48 മണിക്കൂറിനുളളിൽ വെളളം തരുമെന്നാണ് ഇപ്പോൾ പഞ്ചായത്ത് ഭരണസമിതി നാട്ടുകാർക്ക് നൽകിയിരിക്കുന്ന ഉറപ്പ്.