കോഴിക്കോട് ബാലുശേരി എരമംഗലത്ത് പൊലീസ് മർദ്ദനത്തിൽ മനംനൊന്ത് വിമുക്ത ഭടൻ ജീവനൊടുക്കിയ സംഭവത്തിൽ വകുപ്പുതല അന്വേഷണം തുടങ്ങി. ആരോപണ വിധേയനായ ബാലുശേരി സി.ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബി.ജെ.പി. തെരുവിൽ ഇറങ്ങി.
പൊലീസ് മർദ്ദനത്തിൽ മനംനൊന്ത് ജീവനൊടുക്കിയ വിമുക്ത ഭടൻ രാജൻ നായരുടെ ആത്മഹത്യാക്കുറിപ്പ് മനോരമ ന്യൂസ് പുറത്തുവിട്ട ശേഷമാണ് സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം തുടങ്ങിയത്. വടകര നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി: ചന്ദ്രൻ വിമുക്തഭടന്റെ വീട്ടിൽ എത്തി ആത്മഹത്യാക്കുറിപ്പിന്റെ പകർപ്പെടുത്തു. കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. ബാലുശേരി സി.ഐ: കെ.സുശീറിന്റെ മൊഴിയും രേഖപ്പെടുത്തി. വിമുക്ത ഭടന്റെ ബൈക്കിൽ സ്വകാര്യ ബസ് തട്ടിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചത്. അക്രമം കാട്ടിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തണമെന്ന് ആക്ഷൻകമ്മിറ്റി ആവശ്യപ്പെട്ടു.
ബാലുശേരി സി.ഐയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. പ്രവർത്തകർ പൊലീസ് സ്റ്റേഷൻ പരിസരത്ത് പ്രകടനം നടത്തി. വിമുക്ത ഭടനെ മർദ്ദിച്ച സി.ഐ പ്രതിയാക്കി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ കോടതിയെ സമീപിക്കും.