വയനാട്ടില്‍ വനത്തിലൂടെ കടന്നുപോകുന്ന ബത്തേരി- പുൽപ്പള്ളി പാതയിൽ വനംവകുപ്പ് സുരക്ഷ വർധിപ്പിക്കുന്നു. ഇരുളത്ത് ചെക്ക്പോസ്റ്റും, നാലാംമൈലിൽ ക്യാമ്പ് ഷെഡും നിർമിക്കും. വഴിയരികിൽ കാട്ടാന വെടിയേറ്റ് ചരിഞ്ഞ സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കുന്നത്.
പുതിയ സംവിധാനങ്ങൾ ഒരുക്കുന്നതിലൂടെ രാത്രികാലങ്ങളിൽ വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാനാകുമെന്നാണ് വനംവകുപ്പ് കരുതുന്നത്. നായാട്ടും, വന്യമൃഗങ്ങൾ വാഹനമിടിച്ച് ചാകുന്നതും ഒഴിവാക്കാനാകും. കാട് ആരംഭിക്കുന്ന ഭാഗത്ത് മാത്രമാണ് നിലവിൽ ചെക്ക്പോസ്റ്റുള്ളത്. കാട് അവസാനിക്കുന്ന ഇരുളത്ത് കൂടി ചെക്ക് പോസ്റ്റിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ ഇതുവഴി കടന്നുപോകുന്ന എല്ലാ വാഹനങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാനാകും.
പത്ത്മാസം മുൻപാണ് ഇതേ പാതയോരത്ത് കാട്ടന വെടിയേറ്റ് ചരിഞ്ഞത്. ഇതിനെത്തുടർന്നാണ് വനപാതയിൽ സുരക്ഷയും, നിരീക്ഷണവും വർധിപ്പിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്. പാതയോരങ്ങളിൽ ക്യാമറകളും സ്ഥാപിച്ചിരുന്നു.