അടിയന്തിര സാഹചര്യങ്ങളിൽ അഗ്നിശമനസേനയെ സഹായിക്കാൻ സംസ്ഥാനത്തെ ആദ്യത്തെ സാമൂഹിക സന്നദ്ധസേന കോഴിക്കോട്ട് ഒരുങ്ങുന്നു. മിഠായിത്തെരുവ് തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടമാണ് സംഘം രൂപികരിക്കുന്നത്. സംഘത്തിന് അഗ്നിശമനസേനയുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്.
നഗരത്തിൽ തുടർച്ചയായി ഉണ്ടാകുന്ന തീപിടുത്തങ്ങളുടെ പശ്ചാത്തലത്തിലാണ് സാമൂഹിക സന്നദ്ധസേന എന്ന ആശയം. തീപിടുത്തമുൾപ്പെടെയുള്ള അപായങ്ങൾ ഉണ്ടാകുമ്പോൾ രക്ഷാപ്രവർത്തനത്തിൽ നാട്ടുകാരുടെ പാങ്കാളിത്തം കാര്യക്ഷമമായി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.നഗരത്തിലെ പ്രാധാന വ്യാപാരകേന്ദ്രങ്ങളായ മിഠായിത്തെരുവ്, വലിയങ്ങാടി,പാളയം എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള 150 ജീവനക്കാരാണ് സേനയിലുള്ളത്. ആദ്യഘട്ടത്തിൽ അപകടങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ക്ലാസുകൾക്കൊപ്പം അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കുന്ന അഗ്നിശമന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിലും പരിശീലനം നൽകി.
നഗരത്തിലെ വിവിധ കോളേജുകളിൽ നിന്നുള്ള ഇരുന്നൂറോളം വിദ്യാർഥികളെ തിരഞ്ഞെടുത്ത് വിദ്യാർഥി സന്നദ്ധസേനയും രൂപികരിച്ചു. ഇവർക്കുളള പരിശീലന പരിപാടികളും പുരോഗമിക്കുകയാണ്.