കൊലപാതകക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയ യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചു. പെരുമ്പാവൂർ വേങ്ങൂർ മുനിപ്പാറ സ്വദേശി സുനിലിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
വേങ്ങൂരിലെ ഒരു റബർ എസ്റ്റേറ്റ് സൂപ്പർവൈസർ കൊല്ലപ്പെട്ട കേസിൽ നാലുവർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് സുനിൽ. മാനസിക രോഗിയാണെന്ന് കണ്ടെത്തിയതിനെതുടർന്ന് പിന്നീട് കോടതി ഇയാളെ വെറുതേവിട്ടു. കഴിഞ്ഞ നവംബറിലാണ് സുനിൽ ജയിൽ മോചിതനായത്. പിന്നീട് ഒറ്റയ്ക്കായിരുന്നു താമസം. സുനിലിനെ രാവിലെ പുറത്ത് കാണാത്തതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽനിന്ന് മൃതദേഹം കണ്ടെത്തിയത്. നെറ്റിയിലെയും കാലിലെയും ആഴത്തിലുള്ള മുറിവുകളാണ് കൊലപാതകമാണോ എന്ന സംശയത്തിന് കാരണം.
അസ്വഭാവിക മരണത്തിന് കുറുപ്പംപടി പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ രാത്രി സുഹൃത്തക്കളോടൊപ്പം സുനിൽ മദ്യപിച്ചിരുന്നുവെന്നും ഇതിനിടെയുണ്ടായ വാക്കുതർക്കമായിരിക്കാം കൊലപാതകത്തിന് കാരണമെന്നും പൊലീസ് സംശയിക്കുന്നു.