കുടിവെള്ളത്തിനായി തൈക്കൂടത്ത് നാട്ടുകാരുടെ റോഡ് ഉപരോധം. മെട്രോ റയില്‍നിര്‍മാണത്തിന്‍റെ ഭാഗമായി ജല അതോറിറ്റി നടത്തുന്ന പൈപ്പ് മാറ്റിസ്ഥാപിക്കലിനിടെ മുടങ്ങിയ ജലവിതരണം ഒരാഴ്ച പിന്നിട്ടിട്ടും പുനസ്ഥാപിക്കാത്തതിനെ തുടർന്നാണ് സ്ത്രീകളും കുട്ടികളുമടക്കം സമരത്തിനിറങ്ങിയത്. പി.ടി തോമസ് എം.എൽ.എയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഇന്ന് വൈകുന്നേരത്തിനുള്ളില്‍ കുടിവെള്ള പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിന്മേല്‍ അര്‍ധരാത്രിയോടെ സമരം അവസാനിപ്പിച്ചു.
ഈ ദുരിതത്തിന് ഒരു അറുതി തേടിയാണ് കുഞ്ഞുങ്ങള്‍ക്കൊപ്പം ബക്കറ്റും കുടവുമായി അമ്മമാർ കുടിവെള്ള സമരത്തിനിറങ്ങിയത്. മെട്രോ നിർമാണത്തിന്റെ ഭാഗമായി പൈപ്പ് മാറ്റി സ്ഥാപിക്കുന്നത് കാരണം രണ്ട് ദിവസം ജലവിതരണം മുടങ്ങുമെന്നായിരുന്നു ജല അതോറിറ്റി അറിയിച്ചിരുന്നത്. എന്നാൽ ദിവസം എട്ട് കഴിഞ്ഞിട്ടും തൈക്കൂടത്തെ മുന്നൂറോളം കുടുംബങ്ങൾക്ക് വെള്ളം കിട്ടിതുടങ്ങിയില്ല. ചെറിയ ഇടവഴികളിലെ വീടുകളിൽ താമസിക്കുന്നവർക്ക് ടാങ്കർ ലോറിയേയും ആശ്രയിക്കാൻ സാധിക്കില്ല. പ്രതിഷേധം കനത്തതോടെ ഞായറാഴ്ച വൈകിട്ട് ആറോടെ വെള്ളമെത്തുമെന്ന് ജല അതോറിറ്റി അറിയിച്ചു. ഏഴ് മണിയായിട്ടും വെള്ളം വരാഞ്ഞതോടെ ഇവർ റോഡിലിറങ്ങി. ഉപരോധവും തുടങ്ങി
വൈറ്റില തൃപ്പുണിത്തുറ റോഡിന്റെ ഇരുവശങ്ങളും നാട്ടുകാർ ഉപരോധിച്ചതോടെ ഗതാഗതം തിരിച്ചുവിട്ടു. സമരം മൂന്ന് മണിക്കൂർ പിന്നിട്ടപ്പോഴാണ് ജലഅതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. തൈക്കൂടം ഭാഗത്ത് പൈപ്പ് പുസ്ഥാപിക്കൽ പൂർത്തിയാക്കാന് ഇനിയും ദിവസങ്ങൾ വേണ്ടി വന്നേക്കും. എന്തായാലും കുടിവെള്ളം കിട്ടാതെ നാട്ടുകാർ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും ഉറപ്പാണ്.