തമിഴ്നാട്ടിൽനിന്ന് സ്വർണമോഷണം ലാക്കാക്കി തൃശൂരിലെത്തിയിരിക്കുന്നത് 50 അംഗ പെൺപട. ഇന്നലെ ബസിൽ മോഷണം നടത്തുന്നതിനിടെ പിടിയിലായ മഥുര സ്വദേശിനി മലരിനെ (25) ചോദ്യം ചെയ്തപ്പോഴാണ് 50 അംഗ സംഘം സ്വർണമോഷണത്തിനിറങ്ങിയ വിവരം പൊലീസിനു ലഭിക്കുന്നത്. തിരക്കേറിയ ബസുകളിൽ രാവിലെ കയറി മാല പൊട്ടിച്ചെടുക്കുകയാണ് ഇവരുടെ രീതി. തിക്കിത്തിരക്കുന്നതിനിടെ ബാഗു തുറന്നു പണം കവരുന്നതിലും വിദഗ്ധരാണിവർ.
മലരിനെ കൂടാതെ പ്രിയ എന്ന തമിഴ് പെൺകുട്ടിയെ ഒല്ലൂർ പൊലീസും ഇന്നലെ പിടികൂടി. പൂങ്കുന്നത്തുവച്ച് ഒരേ ബസിൽനിന്നു രണ്ടു പേരുടെ ഒൻപതു പവനാണ് മോഷണം പോയത്. മാല നഷ്ടപ്പെട്ടതറിഞ്ഞു ബസിൽ തപ്പുന്ന സ്ത്രീയോട് വിവരമന്വേഷിച്ച കൂട്ടുകാരി അപ്പോഴാണു തന്റെ മാലയും നഷ്ടമായ വിവരം അറിയുന്നത്. ഒരാളുടേത് അഞ്ചര പവന്റെ മാലയും മറ്റേയാളുടേത് മൂന്നര പവന്റെ മാലയുമാണ്.
ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ ബൈക്കിൽ പിന്തുടർന്ന് താലിമാല കവർന്നു
കുന്നംകുളം ∙ ഭർത്താവിനൊപ്പം ബൈക്കിൽ പോവുകയായിരുന്ന യുവതിയുടെ താലിമാല ബൈക്കിൽ പിന്തുടർന്നെത്തി കവർന്നു. ചാലിശേരി പൗർണമി വീട്ടിൽ സത്യന്റെ ഭാര്യ നീതുവിന്റെ (30) മാലയാണ് നഷ്ടമായത്. പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തോടെ തൃശൂർ– കുന്നംകുളം റോഡിൽ ചൂണ്ടലിലാണ് സംഭവം. തൃശൂർ ഭാഗത്തുനിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്നു ദമ്പതികൾ. രാത്രിയും ഗതാഗതത്തിരക്കുള്ള ഇൗ പാതയിൽ ആളൊഴിഞ്ഞ ഭാഗത്തായിരുന്നു ആക്രമണം.
ഹെൽമറ്റ് ധരിച്ച ഒരാൾ ബൈക്കിൽ സത്യൻ ഓടിച്ചിരുന്ന ബൈക്കിനെ പിന്തുടർന്ന് എത്തി നീതുവിന്റെ കഴുത്തിൽനിന്നു മാല പൊട്ടിച്ചു. രണ്ടര പവൻ ഉണ്ടായിരുന്ന മാലയുടെ ഏകദേശം ഒന്നര പവൻ വരുന്ന ഭാഗമാണ് തട്ടിയെടുത്തത്. ശേഷിക്കുന്ന പൊട്ടിയ ഭാഗം നഷ്ടമായില്ല. ദമ്പതികൾ സ്റ്റേഷനിലെത്തി പരാതി നൽകി.ഏഴുമാസം മുൻപ് സമാനമായ രീതിയിൽ വടക്കാഞ്ചേരി റോഡിൽ ബൈക്കിലെത്തിയ സംഘം വ്യാപാരിയുടെ മൂന്നര ലക്ഷത്തിലധികം രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്തിരുന്നു. ഈ കേസിൽ രണ്ടു പേർ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടിയിലായത്.
ബസിൽ മൂന്നുപേരുടെ സ്വർണാഭരണം നഷ്ടപ്പെട്ടു
ചെറുതുരുത്തി ∙ ബസ് യാത്രക്കിടെ മൂന്ന് വീട്ടമ്മമാരുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി പരാതി. ചെറുതുരുത്തി സ്വദേശിനികളായ ഫാരിജാൻ, റഷീദ, പൈങ്കുളം സ്വദേശിനി ലക്ഷ്മിക്കുട്ടി എന്നിവരുടെ ഒൻപത് പവനോളം വരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടതായി ചെറുതുരുത്തി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. കോഴിമാംപറമ്പ് പൂരത്തോടനുബന്ധിച്ച് ബസുകളിലുണ്ടായ തിരക്കിനിടയിലാണ് സ്വർണം നഷ്ടപ്പെട്ടിട്ടുള്ളതെന്ന് വീട്ടമ്മമാർ പറഞ്ഞു.
ഇവ ശ്രദ്ധിക്കൂ...
∙ യാത്രയിൽ സ്വർണം കുറഞ്ഞ അളവിൽ മാത്രം ധരിക്കുക, പ്രത്യേകം സൂക്ഷിക്കുക.
∙ സ്വർണമോ കൂടുതൽ പണമോ ലേഡീസ് ബാഗിൽവയ്ക്കരുത്. സ്വർണം കിട്ടിയില്ലെങ്കിൽ ബാഗ് തുറന്നു പണം കവരുന്നതാണ് കവർച്ചക്കാരുടെ രീതി.
∙ സുരക്ഷിതത്വത്തിനുവേണ്ടി സ്വർണം ഊരി ഹാൻഡ് ബാഗിൽ സൂക്ഷിക്കുന്നതും അപകടം.
∙ രാവിലെ ഒൻപതിനും 11നുമിടയിൽ തിരക്കേറിയ ബസുകളിലാണു മോഷണശ്രമം കൂടുതലും.
∙ സ്ത്രീകളുടെ പിന്നിൽ തിക്കിത്തിരക്കി നിൽക്കുകയും അവസരം കിട്ടുമ്പോൾ മാലപൊട്ടിക്കുകയുമാണ് തിരുട്ടുസംഘത്തിന്റെ രീതി.
∙ കുറഞ്ഞതു രണ്ടുപേർ സംഘത്തിലുണ്ടാകും. ഒരാൾ സ്വർണം തട്ടിയാലുടൻ മറ്റേയാൾക്കു കൈമാറും. അതിനാൽ പിടികൂടാൻ എളുപ്പമല്ല.
∙ ബൈക്കിൽ സഞ്ചരിക്കുന്നവരുടെ മാല ഒപ്പം മറ്റൊരു ബൈക്കിലെത്തി മോഷ്ടിക്കുന്ന സംഘവും നാട്ടിൽ സജീവമായി. അടുത്തിടെ രണ്ടു സംഭവങ്ങൾ ഇത്തരത്തിൽ നടന്നു, ഇക്കാര്യത്തിലും ശ്രദ്ധിക്കുക.
കൂടുതൽ വാർത്തകൾക്ക് www.manoramaonline.com സന്ദർശിക്കുക