ആലുവ മണപ്പുറത്ത് ബലിതര്‍പ്പണത്തിനായി പതിനായിരങ്ങളെത്തി. ശിവരാത്രിയോട് അനുബന്ധിച്ച് പിതൃമോക്ഷത്തിനായി ഇന്നലെ മുതല്‍ തുടങ്ങിയ ബലിതര്‍പ്പണ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്.
പിതൃപുണ്യം തേടിയെത്തിയവരുടെ വലിയ തിരക്കാണ് ഇന്നലെ ഉച്ചമുതൽ പെരിയാറിന്റെ തീരത്തുള്ള ആലുവ ശിവരാത്രി മണപ്പുറത്ത് അനുഭവപ്പെടുന്നത്. ബലിതർപ്പണത്തിനായി ഇരുന്നൂറോളം ബലിത്തറകൾ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. ഒരേ സമയം അയ്യായിരത്തോളം പേർക്ക് ബലിതർപ്പണം നടത്താം.
സുരക്ഷാ ക്രമീകരണങ്ങൾക്കായി രണ്ടായിരത്തോളം പൊലീസുകാരെയാണ് മണപ്പുറത്ത് വിന്യസിച്ചിരിക്കുന്നത്. ഒഴുക്കിൽ പെടുന്നവരെ രക്ഷപ്പെടുത്താൻ പെരിയാറിൽ സുരക്ഷാ ബോട്ടുകളും സജ്ജമാണ്. പെരിയാർ തീരത്തുള്ള അദ്വൈതാശ്രമത്തിലും ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു.