തട്ടേക്കാട് വനത്തില്‍ നായാട്ടുസംഘത്തിലെ യുവാവ് വെടിയേറ്റ് മരിച്ച കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കണമെന്ന് മരിച്ച ടോണിയുടെ പിതാവ്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ടോണിയുടെ പിതാവ് മാത്യു മുഖ്യമന്ത്രിക്ക് കത്തയച്ചു.
യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ആരെയോ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് കെട്ടിച്ചമച്ച തിരക്കഥയാണ് പൊലീസ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നതെന്നാണ് ടോണിയുടെ പിതാവിന്റെ ആരോപണം. താനോ, തന്റെ മകനോ നായാട്ടുകാരനല്ല. മകൻ എങ്ങനെയാണ് ഈ സംഘത്തിൽ അകപ്പെട്ടതെന്ന് അറിയില്ല. പൊലീസ് പറയുന്നതുപോലെ അപകടമാണെങ്കിലും രക്ഷിക്കാവുന്ന സാഹചര്യമുണ്ടായിരുന്നു. തന്റെ വീടിന്റെ മുന്നിൽക്കൂടി മകനേയും കൊണ്ട് പോയിട്ടും അറിയിച്ചില്ല. സംഘത്തിലെ പ്രധാനിക്ക് രണ്ട് പ്രാവശ്യമായി രണ്ട് ലക്ഷത്തി പതിനയ്യായിരം രൂപ നൽകിയ വിവരം മകന്റെ ഡയറിയിലുണ്ടെന്നും മാത്യു പറഞ്ഞു. സത്യം പുറത്തുവരാൻ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കണമെന്ന് മുഖ്യമന്ത്രിക്കയച്ച പരാതിയിൽ മാത്യു ആവശ്യപ്പെട്ടു.
പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ അഡ്വക്കറ്റ് കെ.പി. വിൽസനെ ചുമതലപ്പെടുത്തി.