വൈക്കം തവണക്കടവ് ജലപാതയിൽ സർവീസ് നടത്തുന്ന സോളർയാത്രാ ബോട്ട് തകരാറിലാക്കിയ സംഭവത്തിൽ അട്ടിമറിനടന്നതായി ജലഗതാഗതവകുപ്പ്. വിശദമായ അന്വേഷണം ആവശ്യമാണെന്നും അധികൃതർ വ്യക്തമാക്കി. ബോട്ടിൽ പരിശോധന നടത്തിയ ഇന്ത്യൻ റജിസ്റ്റർ ഒാഫ് ഷിപ്പിങ് സർവേയർ ഉടൻ റിപ്പോർട്ട് സമർപ്പിക്കും.
സോളർ യാത്രാ ബോട്ട് തകറാലാക്കി വൻ ദുരന്തത്തിന് ശ്രമിച്ച സംഭവത്തിലാണ് ജലഗതാഗതവകുപ്പ് അന്വേഷണം ഊർജിതമാക്കിയത്. ഇതിന്റെ ഭാഗമായി ബോട്ട് പരിശോധിച്ച ഇന്ത്യൻ റജിസ്റ്റർ ഒഫ് ഷിപ്പിങ് സർവേയർ അട്ടിമറി സാധ്യത സംശയിക്കുന്നതായി വ്യക്തമാക്കി.
ബോട്ടിന്റെ അടിഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന റഡർ പ്ലേറ്റുകളാണ് ദിശ നിയന്ത്രിക്കുന്നത്. ഇത്തരത്തിൽ സോളർ ബോട്ടിലുണ്ടായിരുന്ന രണ്ട് റഡർ പ്ലേറ്റുകളിൽ ഒന്ന് നഷ്ടപ്പെട്ടിരുന്നു. അവേശിഷിച്ചതാകട്ടെ ഏതുനിമിഷവും ഊരിപ്പോകുമെന്ന അവസ്ഥയിലുമായിരുന്നു, ഇത്തരം സംഭവം അസാധാരണമെന്നാണ് സർവേയർ വ്യക്താക്കി. ഇതാണ് അട്ടിമറി സാധ്യത വർധിപ്പിക്കുന്നത്
ബോട്ടിനെക്കുറിച്ച് കൃത്യമായ അറിവുള്ളവരാണ് സംഭവത്തിന് പിന്നിലെന്ന നിഗമനത്തിലാണ് ജലഗതാഗതവകുപ്പ്. അതുകൊണ്ട് തന്നെ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസും കേസെടുത്ത് അന്വേഷണം തുടങ്ങി.