മൂന്നാറിൽ സർക്കാർ സ്കൂളിന്റെ ഭൂമി കയ്യേറി റിസോർട്ട് ഉടമ ശുചിമുറി നിർമിച്ചു. സെപ്റ്റിക് ടാങ്ക് സ്ഥാപിക്കാതെ ശുചിമുറി മാലിന്യം സ്കൂൾ മുറ്റത്തെ ഓടയിലേക്ക് തുറന്നുവിടുന്നു. സ്കൂൾ അധികൃതർ ആവശ്യപെട്ടിട്ടും ശുചിമുറി പൊളിച്ചുനീക്കാൻ നടപടിയില്ല.
പഴയമൂന്നാറിലെ ഗവ സ്കൂളിന്റെ ഭൂമി കയ്യേറിയാണ് റിസോർട്ട് ഉടമ ശുചിമുറി സ്ഥാപിച്ചത്. സ്കൂൾ മുറ്റത്തുകൂടി കടന്നുപോകുന്ന ഓടയ്ക്ക് കുറുകെയായിരുന്നു ശുചിമുറി നിർമാണം. റിസോർട്ടിന്റെ അറ്റകുറ്റപണിയെന്ന് പറഞ്ഞ് ആദ്യം നിർമാണ സാമഗ്രികൾ സ്കൂൾ മുറ്റത്ത് നിരത്തി. ശനി ഞായർ അവധി കഴിഞ്ഞ് അധ്യാപകർ സ്കൂളിലെത്തിയപ്പോഴാണ് മുറ്റത്തെ പുതിയ ശുചിമുറി ശ്രദ്ധയിൽപ്പെട്ടത്. സെപ്റ്റിക് ടാങ്ക് പോലും നിർമിക്കാതെ ശുചിമുറി മാലിന്യം നേരെ ഓടയിലേക്കാണ് തള്ളുന്നത്. ഇത് ഒഴുക്കിയെത്തുന്നതാകട്ടെ കുടിവെള്ള സ്രോതസ്സായ മുതിരപ്പുഴയാറിലും. ഇതിനെതിരെ പരാതിയുമായി അധ്യാപകർ റിസോർട്ടുടമയെ കണ്ടെങ്കിലും ഭീഷണിപ്പെടുത്തി തിരിച്ചയച്ചു.
സ്കൂൾ അധികൃതർ നൽകിയ പരാതിയെ തുടർന്ന് ദേവികുളം ആർഡിഒ അന്വേഷണത്തിന് ഉത്തരവിട്ടു. റിസോർട്ടുടമകൾ സ്കൂളുകളുടെ ഭൂമി കയ്യേറുന്നത് ഇത് ആദ്യത്തെ സംഭവമല്ല. രാഷ്ട്രീയക്കാരുടെ ഒത്താശയോടെയാണ് ഭൂരിഭാഗം കയ്യേറ്റങ്ങളും നടക്കുന്നത്.