വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ തൃശൂരിലെ അഴീക്കോട് മുനമ്പം പാലത്തിനായി തുക അനുവദിച്ചു. പാലത്തിനാവശ്യമായ 160 കോടിയും വകയിരുത്തിയതോടെ ഉടൻ നിർമാണം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് തീരദേശവാസികൾ. കുന്നംകുളത്ത് താലൂക്കും ജില്ലയിൽ ഒരു റവന്യൂ ഡിവിഷനും അനുവദിച്ചതും ജില്ലയ്ക്ക് നേട്ടമായി.
തൃശൂരിലെ അഴീക്കോടിനെയും എറണാകുളം ജില്ലയിലെ മുനമ്പത്തെ ബന്ധിപ്പിക്കാൻ ഒരു പാലം വേണമെന്നത് വർഷങ്ങളുടെ ആവശ്യമായിരുന്നു. ഇടക്കിടെ മുടങ്ങുന്ന ജങ്കാർ മാത്രമാണ് ഈ കായൽ മറികടക്കാനുള്ള ഏക മാർഗം. ഒന്നരപതിറ്റാണ്ട് മുൻപ് പദ്ധതി തയാറാക്കിയെങ്കിലും ഫണ്ട് അനുവദിക്കാത്തതിനാൽ സ്ഥലമേറ്റെടുക്കലടക്കം മുടങ്ങി. സമരങ്ങൾ ശക്തമാകുന്നതിനിടെയാണ് 900 മീറ്ററോളം നീളം വരുന്ന പാലം നിർമിക്കാനാവശ്യമായ 160 കോടി രൂപയും ബജററിൽ അനുവദിച്ചത്.
വലിയ ജില്ലയായിട്ടും ഒരൊറ്റ റവന്യൂ ഡിവിഷൻ മാത്രമാണ് തൃശൂരിലുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ആർ.ഡി.ഒ ഓഫീസിലെ ഏതാവശ്യത്തിനും തൃശൂർ നഗരത്തിലെത്തണമായിരുന്നു. പുതിയൊരു ഡിവിഷൻ കൂടിയെത്തുന്നതോടെ ജില്ലയെ രണ്ടായി തിരിക്കുന്നതോടെ യാത്രാദുരിതത്തിന് ആശ്വാസമാകും. കുന്നംകുളത്ത് താലൂക്ക് ഓഫീസെത്തുന്നതോടെ സർക്കാർ സേവനത്തിനായി നാൽപതോളം കിലോമീറ്റർ സഞ്ചരിച്ച് വടക്കാഞ്ചേരിയിലെത്തേണ്ട ഗതികേട് കുന്നംകുളംകാർക്കും ഒഴിവാകും. അതിരപ്പിള്ളിയുടെയും ഗുരുവായൂരിന്റെയും വികസനത്തിനുള്ള പദ്ധതിയും ജില്ലക്ക് ലഭിച്ച പല പദ്ധതികളിൽ പ്രതീക്ഷ നൽകുന്നതായി കണക്കാക്കാം.