ഒരുപാട് രമണന്‍മാരും ഒരേയൊരു ചന്ദ്രികയും. കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ രമണന്‍ പ്രസിദ്ധീകരിച്ചതിന്‍റെ എണ്‍പതാംവാര്‍ഷികത്തിലാണ് കൗതുകമുണര്‍ത്തിയ ഈ ഒത്തുചേരല്‍. ഇടപ്പള്ളിയില്‍ ചങ്ങമ്പുഴയുടെ സ്മൃതികുടീരത്തിലായിരുന്നു ചടങ്ങ്.
കാനനഛായയില്‍ ആട് മേയ്ച്ച രമണനെ ചന്ദ്രിക ഉപേക്ഷിച്ചുപോയെങ്കിലും പാലക്കാട്ടുകാരന്‍ രമണനെ ചന്ദ്രിക കൈവിട്ടില്ല. ദിര്‍ഘനാളത്തെ ദാമ്പത്യത്തിനിടെ വന്നെത്തിയ ഒരു നിയോഗമാണ് ഇരുവരെയും കൊച്ചിയിലെത്തിച്ചത്. രമണന്‍ പ്രസിദ്ധീകരിച്ചതിന്‍റെ എണ്‍പതാം വാര്‍ഷികത്തില്‍ ചങ്ങമ്പുഴയുടെ സ്മൃതികുടീരത്തില്‍ കൈകൂപ്പി രമണനും ചന്ദ്രികാ രമണനും.
പാലക്കാട്ടുകാരന്‍ രമണനെ പോലെ രമണന്‍ എന്നുപേരുള്ള വിവിധ ജില്ലക്കാരുടെ ഒത്തുചേരലിനിടെ പക്ഷെ ഒരേയൊരു ചന്ദ്രികയെ ഉണ്ടായിരുന്നുള്ളു. ആ ചന്ദ്രികയുടെ ദാമ്പത്ത്യത്തിന് മംഗളം നേര്‍ന്ന് ചങ്ങമ്പുഴയുടെ മകള്‍ ലളിത. നേരിട്ട് കണ്ടിട്ടില്ലെങ്കിലും കവിക്കെഴുതിയ കത്തിലെ വരികള്‍ ഒാര്‍ത്ത് പ്രഫസര്‍ എം.കെ.സാനു.
ചങ്ങമ്പുഴയുടെ മകള്‍ ലളിതയെയും പൗത്രന്‍ ഹരികുമാറിനെയും ആദരിച്ച ചടങ്ങില്‍ ഡോ.എം.ലീലാവതി ഉള്‍പ്പടെ നിരവധിപ്രമുഖര്‍ പങ്കെടുത്തു.