കൊടുംചൂടിൽ വെന്തുരുകിയ ഇടുക്കിയിലും ആശ്വാസമായി വേനൽ മഴ. ലോറേഞ്ച്, ഹൈറേഞ്ച് വ്യത്യാസമില്ലാതെ ആറു മണിക്കൂറിലേറെ മഴ ശക്തമായി പെയ്തു. ജില്ലയിലെ വനമേഖലയിലും കൃഷിയിടങ്ങളിലും പടർന്നുപിടിച്ച കാട്ടുതീയ്ക്കും ഇതോടെ ശമനമായി.
തീക്കട്ടയിൽ വെള്ളം ഒഴിച്ചതുപോലെയായി ഇടുക്കിയിൽ മഴ. ഉച്ചയോടെ ആരംഭിച്ച മഴ തൊടുപുഴ, മൂന്നാർ, മാങ്കുളം, കട്ടപ്പന തുടങ്ങി ജില്ലയുടെ മുക്കിലും മൂലയിലും ഉറഞ്ഞുതുള്ളി. മണിക്കൂറുകൾക്കകം പെരുമഴക്കാലത്തെന്നപോലെ വെള്ളച്ചാട്ടങ്ങളും പുഴകളും സജീവമായി. കാട്ടുതീ ഭീഷണിയെ മഴ ശക്തമായി പ്രതിരോധിച്ചത് കർഷകർക്കും വനംവകുപ്പിനും ആശ്വാസകരമാണ്. 33 ഡിഗ്രിക്ക് മുകളിലുണ്ടായിരുന്ന താപനില മഴ പെയ്തതോടെ 22 ഡിഗ്രിയായി താഴ്ന്നു.