മറയൂരിൽ നിർമാണം പുരോഗമിക്കുന്ന പട്ടിശേരി അണക്കെട്ടിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാകുന്നു. അണക്കെട്ട് നിർമിക്കുന്നത് തമിഴ്നാട്ടിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന വ്യാജ പ്രചാരണമാണ് പ്രതിഷേധത്തിന് കാരണം. ഹിന്ദു മക്കൾ കക്ഷി പ്രവർത്തകർ അന്തർസംസ്ഥാന പാതയിൽ കേരള റജിസ്ട്രേഷൻ വാഹനങ്ങൾ തടഞ്ഞു.
പട്ടിശേരി അണക്കെട്ടിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക് നീങ്ങിയതോടെയാണ് തമിഴ്നാട്ടിൽ വീണ്ടും പ്രതിഷേധം ഉയരുന്നത്. മറയൂരിന് സമീപം ഗുഹനാഥപുരത്ത് പാമ്പാറിന്റെ കൈവഴിയായ ചെങ്കല്ലാറിലാണ് പട്ടിശേരി അണക്കെട്ട് നിർമിക്കുന്നത്. 1937ൽ നിർമിച്ച ചെക്ക് ഡാം തകന്നതോടെ പുതുക്കി പണിയാൻ തീരുമാനിച്ചു. പഴയ ഡാം പൂർണമായും പൊളിച്ച ശേഷം 2014ൽ ഇതേ സ്ഥാനത്ത് പുതിയ ഡാമിന്റെ നിർമാണം ആരംഭിച്ചു. കേരളത്തിൽ ഉദ്ഭവിച്ച് കിഴക്കോട്ടൊഴുകുന്ന പാമ്പാർ തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലെ അമരാവതി അണക്കെട്ടിൽ ഒഴുകിയെത്തും. അണക്കെട്ട് നിർമിക്കുന്നതോടെ തമിഴ്നാട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് നിലയ്ക്കുമെന്നാണ് പ്രചാരണം. കൃഷിനാശവും കുടിവെളളക്ഷാമവും രൂക്ഷമാകുമെന്ന് പ്രചരിപ്പിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്.
കാന്തല്ലൂർ മറയൂർ മേഖലയിലെ കാർഷികാവശ്യങ്ങൾക്കും കുടിവെള്ളത്തിനുമായാണ് അണക്കെട്ടി വെള്ളം സംഭരിക്കുന്നത്. കാവേരി നദീജല കരാറിന്റെ ലംഘനമാണിതെന്നും തമിഴ്നാട് ആരോപിക്കുന്നുണ്ട്. ജലസേചന വകുപ്പിന്റെ മേൽനോട്ടത്തിൽ 26കോടി രൂപ ചിലവിട്ടാണ് അണക്കെട്ടിന്റെ നിർമാണം.