വൈക്കത്തെ സോളർ യാത്രാ ബോട്ട് തകരാറിലാക്കിയ സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ അട്ടിമറി സാധ്യത കൂടുതൽ ബലപ്പെട്ടു. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ അണ്ടർ വാട്ടർ വീഡിയോഗ്രഫി പരിശോധന നടത്തി. സാധാരണ നിലയിൽ റെഡർ പ്ലേറ്റ് നഷ്ടപ്പെടില്ലെന്നാണ് സാങ്കേതിക വിദഗ്ധരുടെ പ്രാഥമിക നിഗമനം
വൈക്കം-തവണക്കടവ് ജലപാതയിൽ സർവീസ് നടത്തുന്ന ആദിത്യയുടെ ചുക്കായം എന്നറിയപ്പെടുന്ന റഡർ പ്ലേറ്റ് നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള അന്വേഷണമാണു ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയത്. ബോട്ടിനടിയിൽ ചുക്കായം ഉറപ്പിച്ചിരിക്കുന്ന സ്ഥലം വെള്ളത്തിനടയിൽ നിന്നുകൊണ്ട് ക്യാമറയുടെ ഉപയോഗിച്ച് ചിത്രീകരിച്ചു. ദൃശ്യങ്ങൾ അപ്പോൾ തന്നെ സാങ്കേതിക വിദഗ്ധർക്ക് കമ്പൂട്ടർ സ്ക്രീനിൽ നേരിട്ട് കാണാം. വെള്ളത്തിനടിയിലുള്ളവർക്ക് വാക്കി ടോക്കിയിലൂടെ അപ്പപ്പോൾ നിർദേശവും നൽകും.
നിർമാണത്തിൽ പിഴവ് സംഭവിച്ചുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കേണ്ടതുണ്ടെങ്കിലും അട്ടിമറി തന്നെയെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ
ഐആർഎസ്, തുറമുഖ വകുപ്പ്, പൊലിസ് ,ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മൂന്നരമണിക്കൂറോളം പരിശോധന നീണ്ടു. ഈ മാസം രണ്ടിനായിരുന്നു സോളർ ബോട്ടിന്റെ റഡർ പ്ലേറ്റ് നഷ്ടപ്പെട്ടത് പിന്നീട് മൂന്നു ദിവസങ്ങൾക്കുശേഷം വെള്ളത്തിനടയിൽ നിന്ന് ചുക്കായം കണ്ടെടുത്തിരുന്നു. സംഭവത്തിൽ ജീവനക്കാരുടെ ഉൾപ്പെടെ മൊഴിയെടുത്ത പൊലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.