ജനകീയപ്രശ്നങ്ങളിൽ ഫലപ്രദമായ ഇടപെടൽ ഉറപ്പാക്കാൻ കൊച്ചി പൊലീസിന്റെ ജനസമ്പർക്കപരിപാടി. സിറ്റി കോൺക്ലേവ് എന്ന പേരിൽ റേഞ്ച് ഐജി പി.വിജയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ജനപ്രതിനിധികൾ മുതൽ ഓട്ടോത്തൊഴിലാളികൾ വരെയുള്ളവർ പ്രശ്നങ്ങൾ അവതരിപ്പിച്ചു.
വളരുന്ന കൊച്ചിക്കൊപ്പം പെരുകുന്ന കുറ്റകൃത്യങ്ങളും, അവയുടെയെല്ലാം പേരിൽ നിരന്തരം പഴികേട്ടതിന്റെ അനുഭവങ്ങളും മുൻനിർത്തിയാണ് ജനസമ്പർക്ക പരിപാടിയുമായി പൊലീസ് രംഗത്തെത്തുന്നത്. കുറ്റകൃത്യം നടന്ന ശേഷമുള്ള അന്വേഷണത്തെക്കാൾ പ്രധാനമാണ് അത് തടയാനുള്ള നടപടികൾ സ്വീകരിക്കുന്നത്. ഈ നിലയ്ക്കുള്ള പ്രധാനപ്പെട്ട നീക്കം പ്രഖ്യാപിച്ചുകൊണ്ടാണ് ജനസമ്പർക്കപരിപാടിക്ക് ഐജി പി വിജയൻ തുടക്കംകുറിച്ചത്.
തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, റസിഡൻറ്സ് അസോസിയേഷൻ പ്രതിനിധികള്‍ , ഓട്ടോറിക്ഷാത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരാണ് കോൺക്ലേവിൽ പങ്കെടുത്തത്. പൊലീസുകാരെക്കുറിച്ചുള്ള പരാതികൾ മുതൽ ജനകീയവിഷയങ്ങൾ വരെ അവതരിപ്പിക്കപ്പെട്ടു.
ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ ചിലതെല്ലാം പൊലീസിന്റെ പരിധിക്ക് പുറത്തുള്ളവയായിരുന്നു. ഇത്തരം കാര്യങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് പരിഹാരം കണ്ടെത്താനുള്ള ശ്രമം നടത്തും. ലഹരിക്കെതിരായ വിപുലമായ പോരാട്ടത്തിനുള്ള പദ്ധതിയും കോൺക്ലേവ് വേദിയിൽ ഐജി പ്രഖ്യാപിച്ചു.