തൃശൂരിൽ ഭിന്നലിംഗക്കാരെ പൊലീസ് മർദിച്ചതായി പരാതി. ചികിത്സ തേടി തൃശൂർ ജനറൽ ആശുപത്രിയിലെത്തിയപ്പോൾ ആദ്യം ചികിത്സ നിഷേധിച്ചെന്നും ആക്ഷേപമുണ്ട്. മർദനത്തെക്കുറിച്ച് അറിയില്ലെന്നും അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു
ഇന്നലെ അർധരാത്രി 12 മണിയോടെ കെ.എസ്.ആർ.ടി.സി സ്റ്റാന്റിന് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ മർദിച്ചെന്നാണ് പരാതി. കൊച്ചിയിൽ നിന്ന് തൃശൂരിലെത്തിയ രാഗരജ്ഞിനി, അലീന ,ദീപ്തി എന്നിവർക്കാണ് ദുരനുഭവമുണ്ടായത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ജീപ്പിലെത്തിയ തൃശൂർ ഈസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഇവിടെ കാണരുതെന്ന് പറഞ്ഞ് അടിച്ചോടിച്ചെന്നാണ് ആരോപണം. തുടർന്ന് പരുക്കുകളോടെ തൃശൂർ ജനറൽ ആശുപത്രിയിലെത്തിയപ്പോൾ ഡ്യൂട്ടി ഡോക്ടർ ചികിത്സിക്കാൻ തയാറായില്ലെന്നും പറയുന്നു.
ഭിന്നിലിംഗക്കാർക്കിടയിൽ പ്രവർത്തിക്കുന്ന ശീതൾ ശ്യാം അടക്കമുള്ളവരെത്തിയ ശേഷമാണ് ചിക്ത്സ നൽകിയത്. എന്നാൽ ഇന്നലെ നഗരത്തിലുണ്ടായ വിദ്യാർഥി സംഘർഷത്തെ തുടർന്ന് സുരക്ഷയും പരിഗോധനയും കർശനമാക്കിയിരുന്നു. അതിന്റെ ഭാഗമായി സംശയാസ്പദമായി കണ്ടവരെ പിരിച്ചുവിട്ടതല്ലാതെ മർദിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. മർദിച്ചതായി പരാതി ലഭിച്ചിട്ടില്ല. എങ്കിലും അന്വേഷിക്കുമെന്നും തൃശൂർ ഈസ്റ്റ് ഫെലീസ് അറിയിച്ചു.