വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള പത്തനംതിട്ടയിലെ കുട്ടവഞ്ചി സവാരിയ്ക്ക് മതിയായ സുരക്ഷയില്ല. കാലപ്പഴക്കം ചെന്ന കുട്ടകളാണ് സവാരിക്കായി ഉപയോഗിക്കുന്നത്. തുഴച്ചിൽക്കാർ തന്നെ പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
രണ്ടരവർഷം മുൻപാണ് കല്ലാറിൽ കുട്ടവഞ്ചി സവാരി തുടങ്ങിയത്. രണ്ട് കോടിയിലധികം രൂപയുടെ വരുമാനം നേടാൻ കഴിഞ്ഞു. അടവിയിലെത്തുന്നവർക്ക് മതിയായ സുരക്ഷ ഉറപ്പാക്കാൻ വനം വകുപ്പിന് കഴിയുന്നില്ലെന്നതാണ് യാഥാർഥ്യം. ഒരു കുട്ടയുടെ പരമാവധി ഉപയോഗം 6 മാസമാണ്. നിലവിൽ അടവിയിലുള്ള കുട്ടകളുടെ പഴക്കം ഒരുവർഷത്തിലധികം പിന്നിട്ടു.
പലതും തൊട്ടാൽ പൊളിഞ്ഞുപോകുന്ന അവസ്ഥ. കുട്ടവഞ്ചിയെ ബലപ്പെടുത്തുന്ന മുളവടികൾ പലതും ഒടിഞ്ഞുമാറി. പകരം തുഴച്ചിൽക്കാർ തന്നെ കാട്ടുകമ്പുകൾ കെട്ടിവച്ചാണ് വഞ്ചിയെ ബലപ്പെടുത്തിയിരിക്കുന്നത്. ഏത് സമയവും വലിയൊരു ദുരന്തത്തിന് വഴിവയ്ക്കാനുള്ള സാധ്യതയേറെയാണ്.
ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർക്ക് ഉൾപ്പെടെ തുഴച്ചിൽക്കാർ നേരിട്ട് പരാതി നൽകി. നടപടിയില്ല. വരുമാനത്തിന്റെ നാലിലൊന്ന് പോലും പദ്ധതി നടത്തിപ്പിനായി ചെവഴിക്കേണ്ടതില്ല. എന്നിട്ടും സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി തുച്ഛമായ തുക മുടക്കാൻ ഉദ്യോഗസ്ഥർ തയാറല്ല.