എറണാകുളം വൈറ്റിലയ്ക്കു സമീപം ദേശീയപാതയിൽ അപകടങ്ങൾ തുടർക്കഥയായിട്ടും നടപടിയെടുക്കാതെ അധികൃതർ. തിരക്കേറിയ സമയങ്ങളില്‍ ഗതാഗത നിയന്ത്രണത്തിന് പൊലീസിനെ നിയോഗിക്കണമെന്ന ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.
രണ്ടാഴ്ചമുൻപ് വാഹനാപകടത്തിൽ രണ്ടുപേർ മരിച്ച ദേശീയ പാത 47ലെ ചളിക്കവട്ടത്ത് ഒരു യുവതിയെക്കൂടി കാറിടിച്ചു തെറിപ്പിച്ചതോടെയാണ് നാട്ടുകാരുടെ പ്രതിഷേധം ശക്തമായത്. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു പാലാ സ്വദേശിയായ യുവതി അപകടത്തിൽപ്പെട്ടത്.
ഗതാഗതത്തിരക്കേറിയ സമയങ്ങളിൽ ജീവൻ പണയപ്പെടുത്തിയാണ് സ്ത്രീകളും കുട്ടികളും ഇവിടെ റോഡ് മുറിച്ചുകടക്കുന്നത്. വാഹനങ്ങൾ നിയന്ത്രിക്കാൻ പൊലീസിനെ നിയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സീബ്രാലൈൻ ഡ്രൈവർമാർക്ക് ദൂരെനിന്ന് കാണാൻ കഴിയാത്തതും മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു.