ഇടുക്കി മാങ്കുളത്ത് അഞ്ച് ദിവസമായി തുടരുന്ന കാട്ടുതീയിൽ അൻപത് ഹെക്ടറിലേറെ വനം കത്തിനശിച്ചു. ജനവാസമേഖലയിലേക്ക് തീപടർന്നതോടെ ഇരുപത് ഹെക്ടറിലേറെ കൃഷിയിടവും ചാമ്പലായി. തീ നിയന്ത്രണവിധേയമായെങ്കിലും മൂന്ന് വീട്ടുകാരെ പ്രദേശത്ത് നിന്ന് മാറ്റി താമസിപ്പിച്ചു.
മാങ്കുളം പാർവതി മലയിൽ തിങ്കളാഴ്ചയാണ് കാട്ടുതീ പടർന്നത്. ഒറ്റ ദിവസംകൊണ്ട് മലയുടെ ഭൂരിഭാഗവും വിഴുങ്ങിയ തീ ഉൾവനത്തിലേക്കും പടർന്നു. കൃഷിയിടങ്ങളിലേക്ക് തീപടരുന്നത് തടയാൻ നാട്ടുകാർ പഠിച്ചപണി പതിനെട്ടും നോക്കി. വരൾ രൂക്ഷമായ പ്രദേശത്ത് തീയണയ്ക്കാൻ ആവശ്യമായ വെള്ളം ലഭിച്ചില്ല. തൂപ്പൊടിച്ച് തീക്കെടുത്താനുള്ള ശ്രമത്തിനിടയിൽ പ്രദേശവാസികളിൽ ചിലർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച പുലർച്ചയോടെ കൃഷിയടങ്ങളിലേക്കും തീപടർന്നു. ഇതോടെയാണ് മൂന്ന് വീട്ടുകാരെ മാറ്റി പാർപ്പിച്ചത്. വനംവകുപ്പിന്റെ അനാസ്ഥയാണ് തീപടരാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മുപ്പതിലേറെ കർഷകരുടെ ഇരുപത് ഹെക്ടറിലേറെ വരുന്ന കാപ്പി, ഏലം, കുരുമുളക് കൃഷിയാണ് കത്തി നശിച്ചത്. അടിമാലി, മൂന്നാർ, കോതമംഗലം, എറണാകുളം എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിശമന സേന യൂണിറ്റിന്റെ സഹായത്തോട് യീയണച്ചു. ദേവികുളം തഹസിൽദാറിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘമെത്തി കൃഷി ഭൂമികളിലെ നഷ്ടം തിട്ടപ്പെടുത്തി. മുപ്പത് ലക്ഷം രൂപയുടെ നഷ്ടം കണകാക്കുന്നു. വനമേഖലയിൽ ഇപ്പോളും തീപടരുകയാണ്.