ആലുവ എടയാർ സ്വദേശിനി മാളു ഷെയ്ക എന്ന ഇരുപതുകാരി നാളെ വേമ്പനാട്ടു കായലിനു കുറുകെ നീന്തും. കുമരകം ബോട്ട് ജെട്ടി കടവിൽ നിന്നു മുഹമ്മ ജെട്ടി വരെ എട്ടു കിലോമീറ്റർ ദൂരം നീന്തിക്കയറുമ്പോൾ, കേരളത്തിലെ ഏറ്റവും വീതിയേറിയ വേമ്പനാട്ടു കായൽ നീന്തിക്കടന്ന ആദ്യ വനിത എന്ന ബഹുമതിയാണു മാളുവിനു സ്വന്തമാവുക. രാവിലെ ഏഴിനു കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി. സലിമോൻ ഫ്ലാഗ്ഓഫ് ചെയ്യും. ആലുവാപ്പുഴയിൽ എട്ടു മാസമായി നീന്തൽ പരിശീലനം നടത്തുന്ന മാളു കഴിഞ്ഞ ദിവസം വേമ്പനാട്ടു കായലിൽ ട്രയൽ എടുത്തിരുന്നു. നാലു മണിക്കൂർ അഞ്ചു മിനിറ്റുകൊണ്ട് എട്ടു കിലോമീറ്റർ നീന്തിക്കടന്നു.
രണ്ടു മുതൽ ആറര മണിക്കൂർ വരെ തുടർച്ചയായി പെരിയാറിൽ നീന്തൽ പരിശീലനം നേടിയതിന്റെ പിൻബലത്തിലാണു മാളു വേമ്പനാട്ടു കായലിലെ ഓളപ്പരപ്പിനു കുറുകെ നീന്താനിറങ്ങുന്നത്. ബികോം പാസായശേഷം യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ആലുവ ഡിവിഷൻ ഓഫിസിൽ അഡ്വൈസറായി പ്രവർത്തിക്കുന്നു. ഏഴു വർഷത്തിനുള്ളിൽ എണ്ണൂറോളം കുട്ടികളെ പെരിയാറിൽ സൗജന്യമായി നീന്തൽ പരിശീലിപ്പിച്ച സജി വാളശേരിലാണു മാളുവിന്റെ പരിശീലകൻ. ഇത്രയും കുട്ടികളിൽ 250 പേർ പെരിയാർ നീന്തിക്കടന്നിരുന്നു. ഇരു കണ്ണുകൾക്കും കാഴ്ചയില്ലാത്ത പന്ത്രണ്ടുകാരൻ എം.എസ്. നവനീത്, ജന്മനാ നട്ടെല്ലിനു വൈകല്യമുള്ള കൃഷ്ണ എസ്. കമ്മത്ത്, അഞ്ചു വയസ്സുകാരി നിവേദിത എന്നിവരെ പെരിയാറിനു കുറുകെ നീന്തിച്ചു നേരത്തെ തന്നെ ശ്രദ്ധേയനാണു സജി.