കൊച്ചി കളമശേരി നഗരസഭാ ഓഫീസിന് മുന്നിലെ എൽഡിഎഫ് സമരപന്തൽ തീയിട്ട് നശിപ്പിച്ചു. നഗരസഭാ അധ്യക്ഷയ്ക്കെതിരായ സമരപന്തൽ നശിപ്പിച്ചത് യുഡിഎഫാണെന്ന് എൽഡിഎഫ് ആരോപിച്ചു. സത്യം പൊലീസ് അന്വേഷണത്തിലൂടെ പുറത്തുവരുമെന്ന് കോൺഗ്രസും പ്രതികരിച്ചു.
പുലർച്ചെ രണ്ടുമണിയോടെയാണ് സമരപന്തിലിന് തീയിട്ടതെന്നാണ് നിഗമനം .ഫ്ലക്സ്ബോർഡുകൾ കത്തിനശിച്ചു.കളമശേരി നഗരസഭ അധ്യക്ഷ ജെസി പീറ്ററിന്റെ രാജി ആവശ്യപെട്ട് കഴിഞ്ഞ പതിമൂന്ന് ദിവസമായി ഇടതു കൗൺസിലർമാർ റിലേ ഉപവാസത്തിലാണ്.സമരം അവസാനിക്കാൻ രണ്ടു ദിവസം ശേഷിക്കേയാണ് പന്തൽ നശിപ്പിച്ചത്.
പന്തൽ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് നഗരസഭയുടെ ഗേറ്റുകൾ എൽഡിഎഫ് പ്രവർത്തകർ പൂട്ടിയതോടെ ജീവനക്കാർക്ക് ഓഫീസിനുള്ളിൽ കയറാൻ കഴിഞ്ഞില്ല.പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തെ യുഡിഎഫ് സ്വാഗതം ചെയ്തു. സാമ്പത്തിക ഇടപാട് കേസിൽ പ്രതിയായ അധ്യക്ഷ രാജിവെയ്ക്കുക,നഗരസഭ കൗണൺസിൽ യോഗം ഉടൻ വിളിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇടതു കൗൺസിലർമാരുടെ സമരം.