പത്താം വയസിൽ നൂറിലേറെ കഥകളെഴുതിയ ഒരു കുഞ്ഞുമിടുക്കിയെ പരിചയപ്പെടാം. തൃശൂർ കുരിയച്ചിറ സെന്റ്. ജോസഫ് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർഥി ജോവന്ന ടോണിയാണ് കഥകളുടെ കൂട്ടുകാരിയായി മാറിയിരിക്കുന്നത്. ജോവന്നയുടെ കഥകൾ പട്ടുനൂൽമരമെന്ന പേരിൽ പുസ്തകമായും പ്രസിദ്ധീകരിച്ച് കഴിഞ്ഞു.
മുത്തശിക്കഥകൾ കേട്ടുവളരുന്ന ഈ കുഞ്ഞുപ്രായത്തിൽ ജോവന്ന പറഞ്ഞ് തരുന്നത് സ്വന്തമായി എഴുതിയ കഥയാണ്. അങ്ങിനെ കൂട്ടുകാർക്കും കുട്ടികൾക്കും വായിച്ച് രസിക്കാനായി ഈ അഞ്ചാം ക്ളാസുകാരി ഒരു കഥാപുസ്തകം തന്നെ തയാറാക്കിക്കഴിഞ്ഞു. പട്ടുനൂൽമരം. തൃശൂർ നെല്ലായി ചിറ്റിലപ്പിള്ളി ടോണിയുടെയും കെ.എസ്.ഇ.ബി ജീവനക്കാരി ജിനുവിന്റെയും മകളാണ് ജോവന്ന. ഇതുവരെയെഴുതിയ നൂറിലേറെ കഥകളിൽ 37 എണ്ണം തിരഞ്ഞെടുത്താണ് പുസ്തകമാക്കിയത്. ജോവന്നയുടെ കഥാപാത്രങ്ങളുടെയും സ്ഥലങ്ങളുടെയൊന്നും പേര് നാമൊന്നും കേട്ടിട്ട് പോലുമുണ്ടാവില്ലെന്നതും ഈ കുഞ്ഞുകഥകളുടെ പ്രത്യേകതയാണ്. വിശേഷങ്ങൾ പങ്കുവയ്ക്കുന്ന നേരം കൊണ്ട് ഒരു പുതിയ കഥകൂടി ജോവന്ന എഴുതി. നമുക്കായി.