‘പ്രേതമുണ്ടോ..?’ എന്ന് ആരെങ്കിലും ചോദിച്ചാൽ ‘ഇല്ല, ഉണ്ണാൻ പോകുന്നേയുള്ളൂ, എന്തേ കുറച്ചൂടെ നേരത്തേ ഉണ്ണണാ...’ എന്നു ചോദിക്കുന്ന ഒരു തലമുറയാണ് ഇന്നുള്ളതെന്നു പറയേണ്ടി വരും. എന്നാൽപ്പോലും രാത്രി, വിജനമായൊരു വഴിയിൽ, നേർത്ത തണുപ്പിൽ, പാലപ്പൂ മണമുള്ള കാറ്റിൽ ഒറ്റപ്പെട്ടെങ്ങാനും പോയാൽ ഇടനെഞ്ചിലൊരു വല്ലാത്ത ഇടിയാണ്. തൊട്ടുപിറകിൽ ആരോ നടന്നടുക്കുന്ന ശബ്ദം. പിന്നെ കഴുത്തിന് തൊട്ടടുത്ത് ഒരു നേർത്ത നിശ്വാസം, അതിന് ചോരയുടെ ഗന്ധം...എത്ര വലിയ ധീരനായാലും അറിയാതെ നിലവിളിച്ചു പോകും ‘എന്നെക്കൊല്ലല്ലേ...അയ്യോ...’ എന്ന്. ഇതേ കാരണം കൊണ്ടുതന്നെയാകണം കാണുന്നത് സിനിമയാണെന്നറിഞ്ഞിട്ടും ചോരയിറ്റുവീഴുന്ന കോമ്പല്ലുമായി പ്രേതം അലറിക്കൊണ്ടു വരുമ്പോൾ പ്രേക്ഷകൻ അറിയാതെ കണ്ണുപൊത്തിപ്പോകുന്നതും. അപ്പോഴും ചില ‘വീരന്മാർ’ പറയും– ‘ഏയ് പേടിച്ചിട്ടൊന്നുമല്ല, എനിക്കീ പ്രേതങ്ങളെ കാണുന്നതു തന്നെ അലർജിയാണ്...അയ്യേ..’
സത്യത്തിൽ പ്രേതമുണ്ടോ? മരിച്ചിട്ടും മരിക്കാത്ത ആത്മാക്കൾ ഭൂമിയിൽ ചുറ്റിത്തിരിയുന്നുണ്ടോ?
ഏതാനും വർഷം മുൻപ് അമേരിക്കയിൽ നടന്ന ഒരു സർവേയിൽ അവിടത്തെ നാലിൽ മൂന്നു പേരും പ്രേതത്തിൽ വിശ്വസിക്കുന്നവരാണെന്നാണു വ്യക്തമായത്. 2015ൽ നടന്ന ഒരു സർവേയിലാകട്ടെ 18% പേരും പറഞ്ഞത്, തങ്ങൾ പ്രേതത്തേ നേരിട്ടു കണ്ടിട്ടുണ്ടെന്നും!! കണ്ടവർ മാത്രമല്ല ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയുടെ കാലം മുതൽ ഐഫോണിൽ ഡിജിറ്റലായി വരെ പ്രേതത്തിന്റെ ഫോട്ടോ എടുത്തവരുമുണ്ട്! അവയിൽത്തന്നെ ഫോട്ടോഷോപ്പു പോലും കണ്ടുപിടിക്കാത്ത കാലത്തെടുത്ത ചില ‘പ്രേതചിത്രങ്ങൾ’ ഇപ്പോഴും ഉത്തരംകിട്ടാത്ത ചോദ്യമായി പേടിപ്പിച്ചു കിടപ്പുമുണ്ട്.
അടുത്തിടെ യുഎസിലെ അൽകട്രാസ ജയിലിലെ വിസിറ്റേഴ്സ് റൂമിൽ ഐഫോൺ ഉപയോഗിച്ചെടുത്ത ഫോട്ടോയിലും ‘പ്രേതം’ പെട്ടിരുന്നു. പ്രേതബാധയുണ്ടെന്ന പേരിൽ കുപ്രസിദ്ധമാണ് കടലിനു നടുവിലെ ഈ ജയിൽ. ടൂറിസ്റ്റ് കേന്ദ്രമാണിപ്പോഴിവിടം. വർഷങ്ങളായി അടഞ്ഞു കിടന്നിരുന്ന മുറിയിൽ നിന്നായിരുന്നു ഷേല സില്ലെറി വാൽഷ് എന്ന വനിതയുടെ ഫോണിൽ കറുത്ത വസ്ത്രമണിഞ്ഞ സ്ത്രീയുടെ ‘പ്രേതം’ പതിഞ്ഞത്.ഇങ്ങനെ പാലമരത്തിലെ ആണിയായും ഡിബുക്കിലെ ‘എസ്ര’ മോഡലിലും ഓജോബോർഡിൽ ഒളിച്ചിരുന്നും ഇപ്പോഴും പ്രേതകഥകൾക്ക് യാതൊരു ക്ഷാമവുമില്ല.
എന്തുകൊണ്ടാണിങ്ങനെ പ്രേതചിന്തകൾ മനസിലുണ്ടാകുന്നത് എന്നതിന് വിദഗ്ധർ നൽകുന്ന ശാസ്ത്രീയ വിശദീകരണമിതാണ്:
അവ്യക്തമായ ചുറ്റുപാടിലായിരിക്കും നാം പലപ്പോഴും ‘പ്രേതത്തെ’ കാണുക, അല്ലെങ്കിൽ സ്പർശനമോ ശബ്ദമോ ആയി അനുഭവിക്കുക– ഉറങ്ങാനൊരുങ്ങും മുൻപ്, ഉറങ്ങുമ്പോൾ, ഉണർന്നെണീക്കുമ്പോൾ, മങ്ങിയ വെളിച്ചത്തിൽ, ഒറ്റയ്ക്കാകുമ്പോൾ, പേടിയോടെ നടക്കുമ്പോഴൊക്കെ. ഇന്ദ്രിയങ്ങൾ നമ്മുടെ വരുതിയിൽ നിൽക്കാത്ത സമയമാണിതെല്ലാം. പ്രേതം ഉണ്ട് എന്നു ചിന്തിച്ചു നടക്കുമ്പോൾ ചുറ്റിലും കാണുന്ന അവ്യക്ത കാഴ്ചകളും കേൾക്കുന്ന അസാധാരണ ശബ്ദങ്ങളും മസ്തിഷ്കം നമ്മുടെ പ്രേതചിന്തകളോട് കൂട്ടിച്ചേർക്കും. മനസ്സ് പാതിയും ഭയത്താൽ നിയന്ത്രിക്കപ്പെടുന്ന സമയത്ത് പ്രത്യേകിച്ച്. ഇനിയും സംശയമാണെങ്കിൽ പാതിരാത്രിയിൽ ശവക്കോട്ടയിലെ ഏകാന്തതയിലോ ദുർമരണങ്ങൾ സംഭവിച്ച് വർഷങ്ങളായി പൂട്ടിക്കിടക്കുന്ന വീടുകളിലോ കയറി ഇതൊന്നു പരീക്ഷിക്കാവുന്നതാണ്. ഒന്നുകിൽ അതോടെ നിങ്ങൾ അസാധാരണ ധൈര്യവാനാകും. അല്ലെങ്കിൽ...ശേഷം ചിന്ത്യം!