ഇ.എസ്.എ പരിധിയിൽ നിന്നും കൂടുതൽ ഭൂമി ഒഴിവാക്കാനുള്ള സർക്കാർ തീരുമാനം കയ്യേറ്റക്കാരെ സഹായിക്കാനെന്ന് കോൺഗ്രസ്. ഒഴിവാക്കപ്പെടുന്നവയിൽ ജോയ്സ് ജോർജ് എം.പിയും കുടുംബവും കയ്യേറിയ ഭൂമിയും ഉൾപ്പെട്ടിട്ടുണ്ടെനാണ് ആരോപണം.
കസ്തൂരിരംഗൻ റിപ്പോർട്ടിനെ ചൊല്ലി ഇടുക്കിയിൽ രാഷ്ട്രീയ പാർട്ടികളുടെ പോർവിളികൾ ശക്തമാവുകയാണ്. അന്തിമ വിജ്ഞാപനം വൈകുമെന്നറിഞ്ഞതോടെ കേരള കോൺഗ്രസും യു ഡി എഫും ഹർത്താൽ ആഹ്വാനം ചെയ്ത് സമരം ഏറ്റെടുത്തു. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ശാന്ത ഭാവവും പ്രതിപക്ഷം ചോദ്യം ചെയ്തു. ഇതിനിടെ 886.7 ചതുരശ്ര കിലോമീറ്റർ ഇഎസ്എയിൽ നിന്ന് ഒഴിവാക്കി റിപ്പോർട്ട് സമർപ്പിക്കുമെന്ന സർക്കാർ തീരുമാനത്തെ സമിതി സ്വാഗതം ചെയ്തു. ഒഴിവാക്കുന്നതിൽ കർഷകരുടെ ഒരു സെന്റ് ഭൂമിയില്ലെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
മതനേതാക്കൾ നേതൃത്വം നൽകുന്ന സമിതി കയേറ്റക്കാർക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നാണ് ആരോപണം. മതങ്ങൾക്ക് ജനങ്ങളിലുള്ള സ്വാധീനം ദുരുപയോഗിച്ച് നുണ പ്രചരണം നടത്തുന്ന സമിതി തട്ടിപ്പ് സംഘമായെന്നും റോയ് കെ പൗലോസ് ആരോപിച്ചു.