റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ടു ചെളിവാരലും മണ്ണിറക്കലും പാടംനികത്തലുമൊക്കെ തകൃതിയായി നടന്നിരുന്ന കാലത്തു കൊച്ചിയിൽ ക്വട്ടേഷൻ സംഘങ്ങൾക്കു ചാകരക്കാലമായിരുന്നു. എന്നാൽ, റിയൽ എസ്റ്റേറ്റ് മേഖലയിലുണ്ടായ മരവിപ്പ് ഗുണ്ടകളെയും ബാധിച്ചു. ഇതോടെ പലരും പല വേഷംകെട്ടലുകളുമായി പഴയ ഗുണ്ടാപ്പണി പുനരാരംഭിച്ചിരിക്കുന്നു. അതിനൊപ്പം, പല തരത്തിലുള്ള ന്യൂജനറേഷൻ തട്ടിപ്പുകളും നടക്കുന്നു.
വേഷംകെട്ടുകൾ പലവിധം
ഈയിടെ കൊച്ചിയിലുണ്ടായ സംഭവം: ഒരു ഹെയർ ഫിക്സിങ് സ്ഥാപനത്തിന്റെ ഉടമയെ സംഘം സമീപിക്കുന്നു. ഒരു സമുദായ സംഘടനയുടെ പ്രവർത്തകർ എന്നു പരിചയപ്പെടുത്തി. നിങ്ങളുടെ ബിസിനസ് മുഴുവൻ തട്ടിപ്പാണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ഭീഷണിയുടെ തുടക്കം. ഭയന്ന സ്ഥാപനമുടമ സംഘം ചോദിച്ച കാശു കൊടുത്തു.
ഇവർ മേൽപറഞ്ഞ സമുദായ സംഘടനയുമായി ഒരു ബന്ധവുമില്ലാത്തവരാണെന്നും മുൻപു ക്വട്ടേഷൻ പണിയുമായി നടന്നവരാണെന്നും മനസ്സിലായതു പിന്നീടാണ്. ഈയിടെ കൊച്ചിയിൽ ഒരു നിർമാണക്കരാറുകാരനെ ഭീഷണിപ്പെടുത്തിയ കേസിൽ പിടികൂടിയ ഗുണ്ടയുടെ ഇ–മെയിൽ പൊലീസ് പരിശോധിച്ചപ്പോൾ നൂറുകണക്കിനു പദ്ധതികളുടെ വിശദാംശങ്ങളും പത്രപ്പരസ്യങ്ങളുമാണു കണ്ടെത്തിയത്. ഇതേക്കുറിച്ചു ചോദ്യംചെയ്തപ്പോഴാണ്, ഇതെല്ലാം ഇയാളുടെ ‘വർക്ക് മെറ്റീരിയൽസ്’ ആണെന്നു വെളിപ്പെട്ടത്.
ഇവയുടെ കരാർ ലഭിക്കുന്നവരെ, ജോലി മുടക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ഇവ സൂക്ഷിച്ചത്. സ്ഥിരമായി വിവരാവകാശ അപേക്ഷ നൽകിയാണു മറ്റൊരു കൂട്ടരുടെ ഗുണ്ടാപ്രവർത്തനം. അല്ലറചില്ലറ തട്ടിപ്പു നടത്തുന്ന ബിൽഡർമാരും കരാറുകാരുമൊക്കെയാണ് ഇവരുടെ ഇരകൾ.
മണ്ണും ഒത്തുതീർപ്പും പ്രധാന വരുമാനം
വകുപ്പുകളുടെ അനുമതിപോലുമില്ലാതെ കുന്നിടിച്ചു നിരത്തുന്നതിനും പാടം നികത്തുന്നതിനും കുടപിടിക്കുന്നതു ക്വട്ടേഷൻ സംഘങ്ങളാണ്. സർക്കാർ അനുമതി ലഭിക്കാതെ മണ്ണിടിക്കാൻ പറ്റാത്ത കുന്നുകളിൽ രാത്രിയിലാണു സംഘത്തിന്റെ ഓപ്പറേഷൻ. ഒരു ലോഡിന് 500 മുതൽ 1000 രൂപവരെയാണു കമ്മിഷനായി വാങ്ങുന്നത്. മണ്ണു നീക്കംചെയ്യുന്ന കുന്നുമുതൽ മണ്ണടിച്ചു നികത്തുന്ന പാടശേഖരംവരെ ക്വട്ടേഷൻ സംഘം മാരകായുധങ്ങളുമായി ബൈക്കിൽ അകമ്പടി സേവിക്കും.
ഫ്ലാറ്റ് നിർമാണത്തിലെ ഇടപെടലും റിയൽ എസ്റ്റേറ്റ് മേഖലയിലെ ഒത്തുതീർപ്പുമാണു പണം സമ്പാദിക്കാൻ കണ്ടെത്തിയിരിക്കുന്ന മറ്റു മാർഗങ്ങൾ. സ്ഥലം വിട്ടുനൽകാൻ തയാറാകാത്ത കുടുംബങ്ങളെ ഭീഷണിപ്പെടുത്തുന്നതിനാണു ക്വട്ടേഷൻ സംഘങ്ങളുടെ സഹായം തേടുന്നത്. ഇതോടൊപ്പം കേസിൽ കുടുങ്ങിക്കിടക്കുന്ന സ്ഥലവും ഭീഷണിയിലൂടെ തട്ടിയെടുക്കുന്നുണ്ട്. സ്ഥല ഉടമകളെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയാണു പലപ്പോഴും ഒത്തുതീർപ്പിൽ എത്തുന്നത്. സ്ഥലവിലയുടെ നിശ്ചിത ശതമാനമാണ് ഇതിനായി ഈടാക്കുന്നത്. ഫ്ലാറ്റും വില്ലകളും മറ്റും നിർമിക്കുന്നവരെ പല സംഘടനകളുടെ പേരു പറഞ്ഞു ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന ചിലർക്കെതിരെ കോഴിക്കോട്ടും കേസുകൾ നിലവിലുണ്ട്.
കോട്ടയം ജില്ലയിലെ ചിങ്ങവനം പ്രദേശത്തു പുരയിടത്തിലെ മണ്ണെടുക്കുന്നതിനെതിരെ പരാതി പറഞ്ഞ വീട്ടമ്മയെയും കുടുംബത്തെയും ഗുണ്ടാസംഘമാണു നേരിട്ടത്. ഭീഷണിക്കു വഴങ്ങി മണ്ണെടുക്കാനുള്ള സമ്മതപത്രത്തിൽ ഒപ്പിട്ടു നൽകേണ്ടിവന്നു. ആലപ്പുഴയിൽ തീരദേശത്തും കുട്ടനാട്ടിലും ചതുപ്പുകളിലാണു ഗുണ്ടാസംഘങ്ങളുടെ ഇത്തരം കളികൾ. നിശ്ചിത തുക തന്നാൽ നിലം നികത്തി നൽകാമെന്നാണു വാഗ്ദാനം. സംഘങ്ങളുടെ കാവലിൽ രാത്രിക്കുരാത്രി പാടം നികത്തും.
ലക്ഷങ്ങൾ മറിയുന്ന ചീട്ടുകളിക്കളങ്ങളുടെ സംരക്ഷണത്തിലൂടെയും ചീട്ടുകളിക്കളം ആക്രമിച്ചും ക്വട്ടേഷൻ സംഘങ്ങൾ പണം സമ്പാദിക്കുന്നുണ്ട്. ലഹരിമരുന്നും നിരോധിത പുകയില ഉൽപന്നങ്ങളും കടത്തുന്നതിനു സംരക്ഷണം നൽകുന്നവർ വേറെ.മലപ്പുറം ജില്ലയിൽ മണൽകടത്തുമായി ബന്ധപ്പെട്ടാണു ഗുണ്ടാസംഘങ്ങൾ വിലസുന്നത്. മലബാർ ജില്ലകളിൽ ഹവാല പണം തട്ടിയെടുക്കുന്ന സംഘങ്ങൾ സജീവമാണ്.
മുൻപത്തേതിനെക്കാൾ ശക്തമായി കേരളത്തിലേക്കു ഹവാല ഒഴുകുന്നുവെന്നാണു സൂചന. മലബാർ ജില്ലകളിലേക്കു മാത്രം ദിവസം 300 കോടിയോളം രൂപയുടെ ഹവാലപ്പണം എത്തുന്നുവെന്നാണു പൊലീസിന്റെ കണക്ക്. ഹവാലയൊഴുക്കു കൂടിയതു തട്ടിയെടുക്കൽ സംഘങ്ങൾ വർധിക്കാനിടയാക്കി. പല സംഭവങ്ങളിലും പരാതി ഇല്ലാതെ പോകുന്നതും ഗുണ്ടാസംഘങ്ങൾക്കു ധൈര്യം നൽകുന്നു.
ഉന്നതർക്കുപോലും ഇവരെ പേടി !
ഈയിടെ ആലപ്പുഴ ബീച്ച് ഫെസ്റ്റിവലിന്റെ ആലോചനാ യോഗം നടക്കുന്നു. കമ്മിറ്റി അംഗങ്ങൾ ഒറ്റക്കെട്ടായി പറഞ്ഞു: കലാപരിപാടി ബീച്ചിൽ നടത്തേണ്ട. അവിടെ ഗുണ്ടാസംഘങ്ങളുടെ അഴിഞ്ഞാട്ടമാണ്. പരിപാടികൾ സ്കൂൾ മൈതാനത്തേക്കു മാറ്റാമെന്നു തീരുമാനം. ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും പങ്കെടുത്ത യോഗമാണു ഗുണ്ടകളെ പേടിച്ചു പരിപാടി മാറ്റിയത്. സംഭവം വിവാദമായതോടെ കനത്ത പൊലീസ് സംരക്ഷണത്തിൽ കലാപരിപാടികൾ ബീച്ചിൽത്തന്നെ നടത്തി.
പുന്നമടക്കായൽ, ആലപ്പുഴ ബീച്ച്, നഗരത്തിന്റെ പരിസരങ്ങൾ എന്നിവിടങ്ങളിൽ ഈയിടെയായി ലഹരിമരുന്നു കച്ചവടം വളരുന്നുണ്ട്. 16 മുതൽ 25 വയസ്സുവരെയുള്ള ന്യൂജെൻ പിള്ളേരാണു സംഘാംഗങ്ങൾ. സംഘത്തിന്റെ നിയന്ത്രണം ലഹരിമാഫിയയ്ക്കുതന്നെ. ഇവർക്കെതിരെ പരാതി പറഞ്ഞാൽ പൊലീസ് അന്വേഷണത്തിനു പുറപ്പെടും. പക്ഷേ, അതിനു മുമ്പു സംഘത്തിനു വിവരം കിട്ടിയിരിക്കും. വീട്ടിൽ കയറിയുള്ള ആക്രമണത്തിനും പിടിച്ചുപറിക്കുമൊന്നും സംഘത്തിനു മടിയില്ല.
മോഷ്ടിച്ച ബൈക്കിൽ ഓപ്പറേഷൻ
മോഷ്ടിച്ച ബൈക്കിൽ ലഹരികടത്തും ക്വട്ടേഷൻ പ്രവർത്തനങ്ങളും നടത്തുന്നതാണു ഗുണ്ടകളുടെ പൊതുരീതി. ആവശ്യം കഴിഞ്ഞശേഷം ബൈക്ക് ഉപേക്ഷിക്കും. എന്നാൽ, ഷോറൂമുകളിൽനിന്നു പുത്തൻ ബൈക്ക് മോഷ്ടിച്ചു ക്വട്ടേഷൻ പ്രവർത്തനം നടത്തുന്ന ചില ഗുണ്ടകളും ഈയിടെ പൊങ്ങിവന്നിട്ടുണ്ട്. കൊച്ചി മരടിലെ ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരനെ മയക്കിക്കിടത്തി മോഷ്ടിച്ച ബൈക്ക് കഴിഞ്ഞയാഴ്ച പൊലീസ് കണ്ടെടുത്തതു ചെന്നൈയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. പ്രതിയെ കണ്ടുകിട്ടിയില്ലെങ്കിലും വാഹനം ഉപയോഗിച്ചതു ക്വട്ടേഷൻ പ്രവർത്തനത്തിനാണ് എന്ന നിഗമനത്തിലാണു പൊലീസ്.
ഗുണ്ടാസംഘങ്ങൾ തമ്മിലും ആക്രമണം
ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ആക്രമണങ്ങളും പതിവാണ്. കാസർകോട് ജില്ലയിൽ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെത്തുടർന്ന് അഞ്ചു വർഷത്തിനുള്ളിൽ മരിച്ചത് ആറുപേർ. സ്വർണം, കഞ്ചാവ്, വാഹനമോഷണം, മണൽക്കടത്തുകളുടെ കുടിപ്പകയാണു പലപ്പോഴും കൊലപാതകത്തിൽ കലാശിക്കുന്നത്.
കർണാടകയിൽനിന്ന് അനധികൃതമായുള്ള മണൽകടത്ത്, മംഗളൂരു കേന്ദ്രീകരിച്ചുള്ള ലഹരിമരുന്നു കടത്ത്, ഗൾഫിൽനിന്നുള്ള സ്വർണക്കടത്ത് എന്നിവയുടെ സംരക്ഷകരും ഏജന്റുകളുമായാണു കാസർകോട് ജില്ലയിൽ ഗുണ്ടാ സംഘങ്ങളുടെ പ്രവർത്തനം. ദുബായിൽനിന്നു മംഗളൂരു വിമാനത്താവളംവരെ എത്തിക്കുന്ന സ്വർണം ഇടപാടുകാർക്ക് എത്തിക്കുന്നതു ഗുണ്ടാസംഘങ്ങളാണ്.
കർണാടകയിൽനിന്നു കണ്ടെയ്നർ ലോറികളിലുൾപ്പെടെ കേരളത്തിലേക്കു മണൽ കടത്തുന്ന സംഘത്തിനു പിന്നിലും ഗുണ്ടകളാണ്. കർണാടകയിൽനിന്നു മറ്റു സംസ്ഥാനങ്ങളിലേക്കു മണൽ കൊണ്ടുപോകുന്നതു നിരോധിച്ചിട്ടുണ്ട്. ഇതിനെ മറികടക്കാൻ മാഫിയ ഉപയോഗിക്കുന്നതു ക്വട്ടേഷൻ സംഘത്തെയാണ്.
കോളജിലും ക്വട്ടേഷൻ
ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് കോളജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. പ്രശ്നത്തിൽ രാഷ്ട്രീയം കലർന്നതോടെ പുറത്തുനിന്നുള്ളവരും കോളജിൽ കയറിത്തുടങ്ങി. മാനേജ്മെന്റ് രക്ഷിതാക്കളെയും ‘അഭ്യുദയകാംക്ഷി’കളെയും ഉൾപ്പെടുത്തി കോളജ് സംരക്ഷണ സമിതി രൂപവൽക്കരിച്ചു. സമിതി പ്രവർത്തകർ രാവിലെ എട്ടുമണിയോടെ എത്തും.