‘രണ്ടു കുട്ടികൾ പുഴയിൽ വീണു. തടിക്കക്കടവ് പാലത്തിനു താഴെ...’ മൊബൈൽ ഫോണിൽ ഭാര്യ റംല ബീവി വിതുമ്പുന്ന ശബ്ദത്തിൽ ഇതു പറയുമ്പോൾ അൻപത്തെട്ടുകാരനായ കെ.എ. സെയ്തുമുഹമ്മദ് വെളിയത്തുനാട് മാമ്പ്ര എന്ന സ്ഥലത്തു സിപിഎം ലോക്കൽ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുകയായിരുന്നു. തടിക്കക്കടവിൽ പെരിയാറിന്റെ ആഴമെത്രയെന്ന് അറിയാവുന്ന സെയ്തുമുഹമ്മദ്, സഹപ്രവർത്തകരോടു വിവരം പറഞ്ഞു നാവെടുക്കും മുൻപു തന്നെ സ്വന്തം കാറിൽ സംഭവ സ്ഥലത്തേക്കു പുറപ്പെട്ടു. മിന്നൽ വേഗത്തിൽ രണ്ടര കിലോമീറ്റർ പിന്നിട്ടു പാലത്തിനടുത്ത് എത്തിയപ്പോൾ ആൾക്കൂട്ടം കണ്ടു.
അഗ്നിശമനസേന വഞ്ചിയിൽ തിരച്ചിൽ നടത്തുന്നു. കയത്തിൽ പെട്ട രണ്ടു കുട്ടികളിൽ ഒരാൾ രക്ഷപ്പെട്ടെന്നും മറ്റൊരാൾ പുഴയുടെ അടിത്തട്ടിലേക്കു പോയെന്നും നാട്ടുകാർ പറഞ്ഞു. സെയ്തുമുഹമ്മദ് പിന്നെ മറ്റൊന്നും ആലോചിച്ചില്ല. വസ്ത്രങ്ങൾ അഴിച്ചുവച്ച ശേഷം നേരെ പുഴയിലേക്കു ചാടി. ഫസലിനെ കയറിട്ടു കൊടുത്തു രക്ഷപ്പെടുത്തിയ കിഴക്കെതോപ്പിൽ ഷാജി ചൂണ്ടിക്കാട്ടിയ സ്ഥലം ലക്ഷ്യമാക്കി ആയിരുന്നു ചാട്ടം. നാൽപതടിയോളം ആഴമുണ്ട് ഇവിടെ പുഴയ്ക്ക്. ഏതാനും സെക്കൻഡുകൾ കഴിഞ്ഞപ്പോൾ ശ്വാസം കിട്ടാതെ സെയ്തുമുഹമ്മദ് തിരിച്ചു കയറി. ഒന്നു വിശ്രമിച്ച ശേഷം വീണ്ടും അതേ സ്ഥലത്തു തന്നെ മുങ്ങി. ഇത്തവണ ആഴങ്ങളിലെവിടെയോ നിന്നു നിദാലിനെയും വലിച്ചുകൊണ്ടാണ് പൊങ്ങിയത്.
അപ്പോൾ ആ പതിനേഴുകാരനിൽ ജീവന്റെ മിടിപ്പു നിലച്ചിരുന്നില്ല. ശരീരത്തിനു നല്ല ചൂടുമുണ്ടായിരുന്നു. മുങ്ങിത്താഴുന്നതിനിടെ ഉള്ളിൽ കയറിയ വെള്ളം മുഴുവൻ പ്രഥമ ശുശ്രൂഷ നൽകിയതോടെ പുറത്തേക്കൊഴുകി. തുടർന്നു സെയ്തുമുഹമ്മദു തന്നെ കാറിൽ നിദാലിനെ ആലുവ ആരോഗ്യാലയം ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും പക്ഷേ, മരണം സംഭവിച്ചിരുന്നു. തടിക്കക്കടവ് പാലത്തിനു തൊട്ടടുത്താണ് കെഎസ്ആർടിസി റിട്ട. ജീവനക്കാരനായ സെയ്തുമുഹമ്മദിന്റെ കളങ്ങരമഠത്തിൽ വീട്. സ്വന്തം സുരക്ഷ പോലും ശ്രദ്ധിക്കാതെ, പെരിയാറിൽ വീണ കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ച സെയ്തുമുഹമ്മദിനെ കരുമാലൂർ പഞ്ചായത്ത് ആദരിക്കുമെന്നു പ്രസിഡന്റ് ജി.ഡി. ഷിജു പറഞ്ഞു.
ഏലൂക്കരയെ കണ്ണീരിലാഴ്ത്തി വീണ്ടും ദുരന്തം
പുതുവർഷ പിറവിയുടെ ആഹ്ലാദത്തിനിടെ, മുഹമ്മദ് നിദാലിന്റെ അപ്രതീക്ഷിത വേർപാട് ഏലൂക്കര ഗ്രാമത്തെ വീണ്ടും കണ്ണീരിലാഴ്ത്തി. രണ്ടു ദുരന്തങ്ങൾ സൃഷ്ടിച്ച വേദനയിൽ നിന്നു മോചനം തേടാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റൊരു ആകസ്മിക ദുരന്ത വാർത്ത കൂടി നാട്ടുകാരെ തേടിയെത്തിയത്. അതോടെ ആശുപത്രിയിലേക്കും നിദാലിന്റെ വീട്ടിലേക്കും നിലയ്ക്കാത്ത ജനപ്രവാഹമായി. വിദേശത്തു നിന്നു തിരിച്ചെത്തിയ ശേഷം ചെറിയ ബിസിനസുകൾ ചെയ്യുന്ന ചൂളയ്ക്കൽ സലിമിന്റെ മൂന്നു മക്കളിൽ മൂത്തവനാണ് മരിച്ച മുഹമ്മദ് നിദാൽ. താഴെയുള്ള സൈഫുദീനും റാസിക്കും വിദ്യാർഥികളാണ്. സലിമിനെയും കുടുംബാംഗങ്ങളെയും എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ ബന്ധുമിത്രാദികൾ വിഷമിച്ചു.
പെരിയാറിന്റെ തെക്കെ കൈവഴിയിലെ ഏലൂക്കരയിൽ ജനിച്ചുവളർന്ന നിദാലിനെ മരണം തട്ടിയെടുത്തത് അതേ പുഴയുടെ വടക്കെ കൈവഴിയിലെ തടിക്കക്കടവിലാണ്. നിദാലിനു നീന്തൽ അറിയാമായിരുന്നെങ്കിലും പെരിയാറിന്റെ ഇരു കൈവഴികളും തമ്മിൽ കയങ്ങളുടെ സ്വഭാവത്തിലും അടിയൊഴുക്കിന്റെ ശക്തിയിലും വ്യത്യാസമുണ്ട്. ഏലൂർ കുറ്റിക്കാട്ടുകരയിലെ സ്വകാര്യ ഡേ കെയറിൽ നോക്കാനേൽപിച്ച രണ്ടു വയസ്സുകാരൻ അമ്പാടി പുഴയിൽ വീണു മരിച്ചതാണ് അടുത്തിടെ ഏലൂക്കരയെ നടുക്കിയ ആദ്യ സംഭവം. രണ്ടാഴ്ച മുൻപു കുടുംബ പ്രശ്നങ്ങളുടെ പേരിൽ ഭാര്യ സോജോയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് മുഹമ്മദ് റാബി ജീവനൊടുക്കിയതാണ് മറ്റൊരു സംഭവം.
ദമ്പതികളുടെ മരണത്തോടെ ഏഴു വയസ്സുകാരിയായ ഏക മകൾ ജീവിതത്തിൽ ഒറ്റയ്ക്കായി. നിദാലിന്റെ കബറടക്കം വൻജനാവലിയുടെ സാന്നിധ്യത്തിൽ ഏലൂക്കര തെക്കെ പള്ളിയിൽ നടത്തി. വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജി.ഡി. ഷിജു, രത്നമ്മ സുരേഷ്, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് കെ.കെ. ജിന്നാസ്, ഏലൂക്കര സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എം. സെയ്തുകുഞ്ഞ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.കെ. ഷാജഹാൻ, എ.എൻ. അശോകൻ, ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.കെ. ഷാനവാസ്, റസിഡന്റ്സ് അസോസിയേഷൻ മേഖലാ ചെയർമാൻ ശ്രീകുമാർ മുല്ലേപ്പിള്ളി തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.