ഹൈസ്കൂൾ പോലും ഇല്ലാത്ത ഇടമലക്കുടിയിലെ വിദ്യാഭ്യാസരംഗവും ഇരുളടഞ്ഞതാണ്. പതിനഞ്ചുവയസുകാരനും ആറു വയസുകാരനും ഒരുക്ലാസിലിരുന്ന് പഠിക്കേണ്ട ഗതികേടാണ് ഏകാധ്യാപക വിദ്യാലയങ്ങളിൽ. തുടർവിദ്യാഭ്യാസ സൗകര്യങ്ങൾ അന്യമായതിനാൽ പാതിവഴിയിൽ പഠനം ഉപേക്ഷിച്ചവരാണ് ഭൂരിഭാഗം കുട്ടികളും.
കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ അവകാശ നിയമം ഇതു വരെ നടപ്പാക്കാത്ത കേരളത്തിലെ ഏക പഞ്ചായത്താണ് ഇടമലക്കുടി. പഞ്ചായത്തിലെ 26 കുടികളിലെ കുട്ടികൾക്കായി ഒരേയൊരു സർക്കാർ എൽപി സ്കൂൾ മാത്രമാണുള്ളത്. 33 വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൽ നാല്് അധ്യാപകരും നിലവിലുണ്ട്. ഇത് കൂടാതെ 13 ഏകാധ്യാപക വിദ്യാലയങ്ങളും 10 അംഗൻവാടികളും അക്ഷരവെളിച്ചം പകർന്നു നൽകുന്നു. ഓരോ കുടിയിൽ നിന്നും ഏകാധ്യാപക വിദ്യാലയത്തിലേക്കുൾപ്പെടെ എത്തിപ്പെടാൻ മണിക്കൂറുകൾ നടക്കണം. പല കുടികളിൽ നിന്നും കുറഞ്ഞത് 10 മുതൽ 20 കിലോമീറ്റർ അകലെയാണ് വിദ്യാലയങ്ങൾ. ഇതുകൊണ്ടു തന്നെ വീട്ടിലൊതുങ്ങിക്കൂടുന്ന കുട്ടികളെ രക്ഷിതാക്കൾ സ്കൂളിൽ പോകാൻ നിർബന്ധിക്കാറില്ല.
ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള സൗകര്യം മാത്രമേ ഇടമലക്കുടിയിൽ ഇപ്പോഴുമുള്ളൂ. തുടർ വിദ്യാഭ്യാസത്തിനായി 40 കിലോമീറ്റർ അകലെയുള്ള മൂന്നാറിൽ എത്തണം. ദൂരക്കൂടുതലും ചെലവും കാരണം ഭൂരിഭാഗം രക്ഷിതാക്കളും മക്കളെ തുടർവിദ്യാഭ്യാസത്തിനായി അയക്കാറില്ല. പോയവരാകട്ടെ പാതിവഴിയിൽ പഠനം ഉപേക്ഷിച്ച് മടങ്ങിവരും. ഇടമലക്കുടിക്കാരുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പദ്ധതികൾ മുറയ്ക്കു പ്രഖ്യാപിക്കാറുണ്ടെങ്കിലും നടപ്പിലാക്കാൻ ആരും താൽപര്യമെടുക്കാറില്ലെന്നതാണ് വസ്തുത.