രോഗം മൂലം ആധാര്‍കാര്‍ഡ് എടുക്കാന്‍ ശേഷിയില്ലാത്ത യുവാവിന് പെന്‍ഷന്‍ നിഷേധിച്ച് അധികാരികളുടെ ക്രൂരത. സെറിബ്രൽ പാൾസി മൂലം വളഞ്ഞുപോയ വിരലുകൾ യന്ത്രത്തില്‍ പതിയാത്തതാണ് തിരിച്ചറിയല്‍ രേഖ എടുക്കാന്‍ ആലപ്പുഴ സ്വദേശി പ്രതീഷിനുള്ള തടസം. ആധാറില്ലെങ്കില്‍ വികലാംഗ പെന്‍ഷനുമില്ലെന്ന് ഒറ്റവാക്കില്‍ പറഞ്ഞ് ഒഴിയുകയാണ് അധികാരികള്‍.
അധികാരികള്‍ തരില്ലെന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാകും. വഴങ്ങാത്ത നാവുകൊണ്ട് പ്രതീഷ് ചോദിക്കുന്നു. സ്വന്തമായി ഒന്നും ചെയ്യാൻ ശേഷിയില്ല. അമ്മ താങ്ങിപ്പിടിച്ചാൽ ഏഴുന്നേറ്റു നിൽക്കും. ഇപ്പോൾ വയസ് 30 . സെറിബ്രൽ പാൾസി ബാധിച്ച ആലപ്പുഴ ആര്യാട് സ്വദേശി പ്രതീഷിന് നാലുവയസുമുതൽ വികലാംഗപെൻഷന് അര്‍ഹതയുണ്ട്. വൈകല്യത്തിന്‍റെ തോത് കൂടുതലായതിനാൽ മാസം 1100 രൂപ കിട്ടിയിരുന്നു . എന്നാല്‍ മരുന്നിനുള്ള ഈ ആശ്രയം ഇപ്പോള്‍ ഇല്ലാതായി. ആധാര്‍ കാര്‍ഡില്ലാതെ ഇനി ആനുകൂല്യം കിട്ടില്ലെന്നാണ് പഞ്ചായത്തില്‍നിന്നുള്ള മറുപടി.
ആധാറെടുക്കാന്‍ നിരവധി തവണ മകനെയും കൊണ്ട് ജലജ ഓഫീസുകള്‍ കയറിയിറങ്ങിയതാണ്. ഒരല്‍പ്പം സമയം നിശ്ചലമാക്കി വച്ചാല്‍ മാത്രമേ യന്ത്രത്തില്‍ വിരലടയാളം പതിയൂ. എന്നാല്‍ പ്രതീഷിന്‍റെ ശോഷിച്ച വളഞ്ഞ വിരലുകള്‍ വിറക്കാതെ നേരെ നില്‍ക്കില്ല. പഞ്ചായത്ത് അനുവദിച്ചു നൽകിയ വീടും പെട്ടികടയുമാണ് സമ്പാദ്യം. വീട്ടിലെത്തി ആധാർ കാർഡ് എടുത്തു തരാനുള്ള അഭ്യർഥന പലതവണ ജലജ നടത്തി. വരാമെന്നു ചിലർ സമ്മതിച്ചെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. ആധാര്‍ എടുക്കാന്‍ പറ്റാത്തത് എന്‍റെ കുറ്റമല്ല. ഒന്നുമനസുവെച്ചാല്‍ പ്രതീഷിന്‍റെ ഈ വാക്കുകള്‍ നന്നായി മനസിലാകും. പിന്നെ എന്തുകൊണ്ടാണ് അധികൃതര്‍ക്കുമാത്രം ഒന്നും മനസിലാവാത്തത്