ആരോഗ്യസെക്രട്ടറിയുടെ ഉത്തരവിന് പുല്ലുവില. അത്യാഹിതവിഭാഗം പ്രവർത്തനം സ്തംഭിപ്പിച്ചും സർക്കാർ ആശൂപത്രിയില്‍ ഡോക്ടറുടെ തന്നിഷ്ടം. കൊച്ചി കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലാണ് ഈ ഗുരുതരകൃത്യവിലോപം. ഡോക്ടറുടെ നടപടിയെ തുടർന്ന് ആശുപത്രിയിൽ രോഗികളുടെ പ്രതിഷേധവും അരങ്ങേറി. ഇതോടെ നാളെ മുതൽ മറ്റ് ഡോക്ടർമാർ ഒപി ബഹിഷ്കരിച്ച് സമരത്തിന് നോട്ടീസും നൽകി.
ആഴ്ചയിൽ ഒരു ദിവസം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും ഒപി കഴിഞ്ഞാൽ അത്യാഹിതവിഭാഗത്തിൽ ടേൺ ഡ്യൂട്ടി ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാൽ ആറ് മാസം മുൻപ് കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ ഒാർത്തോവിഭാഗം ജൂനിയർ കൺസൾട്ടന്റായി നിയമിതനായ ഡോക്ടർ കഴിഞ്ഞ നാല് മാസമായി അത്യാഹിതവിഭാഗത്തിൽ ഡ്യൂട്ടിക്കെത്തുന്നില്ല. സ്പെഷ്യാലിറ്റി ഡോക്ടർമാർ കാഷ്വാലിറ്റി ജോലിചെയ്യേണ്ടതില്ലെന്നാണ് ഈ ഡോക്ടറുടെ വാദവും. ഇതോടെ രാത്രികാലങ്ങളിലടക്കം അത്യാഹിതവിഭാഗത്തിന്റെ പ്രവർത്തനവും താളം തെറ്റാൻ തുടങ്ങി. രോഗികൾ പ്രതിഷേധിക്കുമ്പോൾ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ പോയ ഡോക്ടർമാർ ആശുപത്രിയിലെത്തിയാണ് പരിഹാരം കണ്ടുപോന്നിരുന്നത്. ഒടുവിൽ ആരോഗ്യസെക്രട്ടറി തന്നെ വിഷയത്തിൽ നേരിട്ട് ഇടപെട്ടു. അത്യാഹിതവിഭാഗത്തിൽ ഡ്യൂട്ടിക്കെത്തണമെന്ന് ഡോക്ടർക്ക് രേഖാമൂലം നിർദേശവും നൽകി. ആരോഗ്യസെക്രട്ടറിയുടെ ഉത്തരവും ഇദ്ദേഹം പാലിക്കാൻ തയാറാകാഞ്ഞതോടെയാണ് മറ്റ് ഡോക്ടർമാർ കെജിഎംഒഎയുടെ ആഭിമുഖ്യത്തിൽ സമരത്തിനൊരുങ്ങുന്നത്. അച്ചടക്കലംഘനം കാണിച്ച ഡോക്ടർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ഒപി ബഹിഷ്കരിക്കാനാണ് നീക്കം. ആശുപത്രിപ്രവർത്തനം തടസപെടുന്നതിൽ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
22 തസ്തികളുള്ള കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ നിലവിൽ 12 ഡോക്ടർമാരാണ് ഉള്ളത്. രോഗികളുടെ പ്രതിഷേധം കനത്തതോടെ താൽക്കാലിക ചുമതല നൽകിയിരുന്ന സൂപ്രണ്ടും തൽസ്ഥാനം ഒഴിഞ്ഞു. മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി എന്നിവിടങ്ങിലെ സാധാരണക്കാരുടെ ഏക ആശ്രയമാണ് കരുവേലിപ്പടി താലൂക്ക് ആശുപത്രി. ദിനംപ്രതി ആയിരകണക്കിന് രോഗികളെത്തുന്ന ആശുപത്രിയുടെ പ്രവർത്തനമാണ് ഒരു ഡോക്ടറുടെ കടുംപിടുത്തം കാരണം തടസപ്പെടാൻ പോകുന്നതും.