തുളളി വെള്ളത്തിനായി കഷ്ടപ്പെടുന്ന ജനങ്ങൾക്ക് മുന്നിൽ പഞ്ചായത്തും ജനപ്രതിനിധികളും കൈമലർത്തിയപ്പോൾ സഹായ ഹസ്തവുമായി സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മ. കോട്ടയം മണർകാട് പഞ്ചാത്തിലെ കുടിവെള്ള പ്രശ്നത്തിനാണ് തൃശൂരിലെ സ്വകാര്യ ചാരിറ്റബിൾ ട്രെസ്റ്റ് നേരിട്ടെത്തി സഹായം നൽകിയത്. മനോരമ ന്യൂസ് വാർത്തയെ തുടർന്നായിരുന്നു ഇടപെടൽ.
ഒരു കുടംവെള്ളത്തിനായി ഒടിഞ്ഞ കാലുമായി പെടാപാപ്പാടുപെട്ട ഈ അമ്മ മണർകാട് പഞ്ചായത്തിലെ നൂറുകണക്കിനാളുകളുടെ പ്രതിനിധിയായിരുന്നു. ചെല്ലമ്മയുട ഉൾപ്പെടെ നാട്ടുകാരുടെ ദുരിതം മനോരമ ന്യൂസിലൂടെ കാണാനിടയായതാണ് തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിപി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിനെ വിഷയത്തിൽ ഇടപെടാൻ പ്രേരിപ്പിച്ചത്. വാർത്ത കണ്ട ഉടൻ ഗൾഫിലുളള സംഘടനയുടെ ചെയർമാൻ സിപി സാലിഹ് , അംഗങ്ങൾക്ക് നിർദേശം നൽകുകയായിരുന്നു.
പഞ്ചായത്തിലെ പതിനേഴ് വാർഡുകളിലും സംഘടന ,ടാങ്കറിൽ യഥേഷ്ടം വെള്ളമെത്തിച്ച് കൊടുക്കുകയാണ്. അഞ്ചു ടാങ്കറുകളാണ് ഇതിനായി ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു തുള്ളി വെള്ളത്തിനായി കാത്തിരുന്ന നാട്ടുകാർക്കും അപ്രതീക്ഷിതമായെത്തിയ സഹായം ഏറെ ആശ്വാസമായി . ചെല്ലമ്മയുടെ വാക്കുകൾ മതി അതിന് തെളിവ്
കുന്നും പ്രദേശമായ ഇവിടെ അഞ്ചുവർഷം മുമ്പ് , ബ്ലോക്ക് , ജില്ലാ പഞ്ചായത്തുകളുടെ സഹകരണത്തോടെ തുടങ്ങിയ കുടിവെള്ള പദ്ധി പാതിവഴിയിൽ നിലച്ചതാണ് നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ചത്. വലിയ ടാങ്ക് നിർമിക്കുകയും പൈപ്പ് കണക്ഷനുകൾ സ്ഥാപിക്കുകയും ചെയ്തെങ്കിലും തുള്ളിവെള്ളം പോലും ഇതുവരെ പ്രദേശത്തെത്തിയിട്ടില്ല. മാത്രല്ല നൂറ്റിയിരുപത് വീട്ടുകാരിൽ നിന്ന് പിരിച്ച തുകയെക്കുറിച്ചും അധികൃതർക്ക് മിണ്ടാട്ടമില്ല. എന്തായാലും വോട്ടുവാങ്ങി ജയിച്ച ജനപ്രതിനിധികൾക്ക് തോന്നാത്ത മനുഷ്യസ്നേഹം ഒരു സംഘടനയ്ക്ക് തോന്നിയത് ഒരു പഞ്ചായത്തിന്റെ മുഴുവൻ മനവും നിറച്ചു.