പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ചു ഭർത്താവിനെതിരെ എടുത്ത കേസ്, ദമ്പതികളുടെ ഒത്തൊരുമ പരിഗണിച്ചു ഹൈക്കോടതി റദ്ദാക്കി. പീഡനം, കൊലപാതകം, കൊള്ള തുടങ്ങി സമൂഹത്തിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുന്ന കുറ്റകൃത്യങ്ങളിൽ ഇരയോ ഇരയുടെ കുടുംബമോ പ്രതിഭാഗവുമായി ഒത്തുതീർപ്പിലെത്തിയാലും കേസ് റദ്ദാക്കില്ലെന്നാണു വ്യവസ്ഥാപിത നിയമതത്വം. എന്നാൽ, കക്ഷികൾ ഒത്തുതീർപ്പിലെത്തുന്ന സാഹചര്യവും പശ്ചാത്തലവും പരിഗണിച്ച് ഹൈക്കോടതിയുടെ പ്രത്യേക അധികാരത്തിൽ ക്രിമിനൽ കേസ് റദ്ദാക്കാവുന്നതാണെന്നു കോടതി വ്യക്തമാക്കി.
താനും പെൺകുട്ടിയും ഭാര്യാഭർത്താക്കന്മാരായി ജീവിക്കുന്ന സാഹചര്യത്തിൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭർത്താവ് നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്. തങ്ങൾ പ്രണയത്തിലായിരുന്നുവെന്നും ഇപ്പോൾ വിവാഹിതരായി ഒന്നിച്ചു ജീവിക്കുകയാണെന്നും ഭാര്യ സത്യവാങ്മൂലം നൽകുകയും ചെയ്തു. സ്കൂൾകാലം മുതൽ ഒപ്പമുണ്ടായിരുന്നയാളെ പ്രണയിച്ച പെൺകുട്ടി ഒളിച്ചോടിപ്പോയതാണ്. അമ്മയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്തി. 17 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് ഇരുപതുകാരനായ യുവാവിനെതിരെ വർക്കല പൊലീസ് റജിസ്റ്റർ ചെയ്ത കേസാണു ഹർജിക്ക് ആധാരം.
പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ കഴിയില്ലെന്നു സുപ്രീംകോടതി വിധിയുണ്ട്. എന്നാൽ, ഇര ഒത്തുതീർപ്പിനു സമ്മതിക്കുന്നത് ആരുടെയങ്കിലും സമ്മർദം മൂലമാണോ എന്ന് ഉറപ്പില്ലാത്തതാണ് ഈ നിലപാടിനു കാരണമെന്നു കോടതി അഭിപ്രായപ്പെട്ടു. ഈ കേസിൽ വ്യത്യസ്ത സാഹചര്യമാണുള്ളതെന്നും ചൂണ്ടിക്കാട്ടി. കേസിലുൾപ്പെട്ട കക്ഷികൾ ദമ്പതികളെന്ന നിലയിൽ സന്തോഷമായി ജീവിക്കുകയാണ്. പെൺകുട്ടിക്കെതിരെ ക്രൂരത കാട്ടിയ സാഹചര്യം ഇവിടെയില്ല. സമൂഹത്തിൽ ആഘാതമുണ്ടാക്കുന്ന കേസുകളുടെ ഗണത്തിൽ ഇതുൾപ്പെടില്ല.