കൊച്ചി വിമാനത്താവളം രാജ്യത്തിന്റെ അഭിമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ടെർമിനൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണൂർ വിമാനത്താവളം ആറുമാസത്തിനകം പ്രവർത്തനം തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പുതിയ ടെർമിനലിൽ ആദ്യമെത്തിയ മസ്കറ്റിൽ നിന്നുള്ള ജെറ്റ് എയർവേയ്സ് വിമാനത്തിന് വാട്ടർ സല്യൂട്ടോടെ വരവേൽപ്. യാത്രക്കാരെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു. ജനകീയ കൂട്ടായ്മയിലൂടെ വികസനം യാഥാർഥ്യമാക്കുന്നതിന് മാതൃകയാണ് കൊച്ചി വിമാനത്താവളമെന്ന് മുഖ്യമന്തി പറഞ്ഞു. ശബരിമലയ്ക്കടുത്ത് വിമാനത്താവളം സ്ഥാപിക്കാൻ പഠനം നടക്കുകയാണ്. കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡിജിസിഎയ്ക്ക് നിവേദനം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടുത്ത 20 വർഷത്തേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് പതിനഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ ടെർമിനൽ നിർമിച്ചിരിക്കുന്നത്. വിമാനത്താവളത്തിലേക്കുള്ള നാലുവരി മേൽപ്പാതയും സൗര വൈദ്യുതി ഉൽപാദന ശേഷി 21 മെഗാവാട്ടായി വർധിപ്പിക്കുന്ന പദ്ധതിയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.