വരൾച്ചയിൽ നീരൊഴുക്ക് നിലച്ച ഭാരതപ്പുഴ മാലിന്യവാഹിനിയാകുന്നു. പാലക്കാട് പട്ടാമ്പി മേഖലയിലാണ് പുഴയിലേക്ക് മാലിന്യം തളളുന്നത്.
ഭാരതപ്പുഴ സംരക്ഷണം വെറും വാക്കിലൊതുങ്ങുകയാണ്. വെളളമില്ലാതെ മരിക്കുന്ന പുഴയിലേക്ക് കച്ചവട സ്ഥാപനങ്ങളിൽ നിന്ന് മാലിന്യംതളളുന്നു. പട്ടാമ്പി മേഖലയിലാണ് പുഴ വൃത്തിഹീനമാക്കുന്നത്.
ആര് നടപടിയെടുക്കുമെന്ന് ആർക്കുമറിയില്ല. പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ളവ കെട്ടിക്കിടക്കുന്നു. പുഴയ്ക്ക് സമീപം ഇതരസംസ്ഥാന തൊഴിലാളികൾ സ്ഥാപിക്കുന്ന കെട്ടിടങ്ങളിലെ ശുചിമുറികളിൽ നിന്നുളള മലിനജലവും പുഴയിലേക്കാണ് ഒഴുക്കുന്നത്.
പുഴയിൽ വെളളമില്ലാത്തതിനാൽ കുടിവെളള പദ്ധതികളുടെ പ്രവർത്തനവും തടസപ്പെട്ടു. പട്ടാമ്പി നഗരസഭാ പ്രദേശത്ത് വെളളം നൽകുവാനുളള രണ്ട് പമ്പ് ഹൗസുകൾ അടച്ചിട്ടിരിക്കുകയാണ്.