തൊടുപുഴയിൽ മൂന്ന് സർക്കാർ വിദേശമദ്യവിൽപന ശാലകൾ തൊട്ടടുത്ത് സ്ഥാപിച്ച് മാഹി മോഡൽ നടപ്പിലാക്കാൻ നീക്കം. നാലുവരിപ്പാത ബൈപ്പാസിൽ പ്രവർത്തനം ആരംഭിച്ച രണ്ട് ഔട്ട് ലെറ്റുകൾ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് അടച്ചുപൂട്ടി. അനുമതിയില്ലാതെ ഔട്ട് ലെറ്റുകൾ തുറന്നതിന് സ്റ്റോപ്പ് മെമ്മോ നൽകി നഗരസഭയും പ്രതികരിച്ചു.
തൊടുപുഴ നഗരത്തിൽ സർക്കാർ വക വിദേശമദ്യവിൽപന ശാലകൾ മൂന്നെണ്ണം. ഒന്ന് കൺസ്യൂമർഫെഡിന് രണ്ടെണ്ണം ബവ്റിജസ് കോർപ്പറേഷനും. റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് കൺസ്യൂമർഫെഡിന്റെ ഔട്ട് ലെറ്റ് തിരക്കൊഴിഞ്ഞ നാലുവരിപ്പാത ബൈപാസിലേക്ക് മാറ്റി. പ്രതിഷേധവും സമരവുമില്ലാതെ ഒരാഴ്ച സുഗമമായ പ്രവർത്തനം.
ഇതോടെ ബവ്കോയുടെ ഒരു ഔട്ട് ലെറ്റ് കൂടി പ്രദേശത്ത് ഇടംകണ്ടെത്തി. അതും നൂറ് മീറ്റർ മാത്രം അകലെ. മൂന്നാമത്തെ ഔട്ട് ലെറ്റും പ്രദേശത്തേക്ക് പറിച്ചുനടാനുള്ള നീക്കമാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. വാർഡ് കൗൺസിലർ കൂടിയായ നഗരസഭ ചെയർപേഴ്സൺ സമരം ഏറ്റെടുത്തതോടെ കട രണ്ടിനും പൂട്ടുവീണു.