അന്നാമ്മയുടെ ധീരതയെ നാട്ടുകാർ പുകഴ്ത്തുകയാണ്. അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകണമെന്ന് ആവശ്യപ്പെട്ടവർ പോലുമുണ്ട്. വീടിന്റെ അറ്റകുറ്റപ്പണി ചെയ്യാനെത്തിയ ആളാണ് സ്കൂട്ടറിൽ വന്നതെന്നു കരുതിയാണ് വാതിൽ തുറന്നതെന്ന് അന്നാമ്മ പറയുന്നു.
ഹെൽമറ്റ് വച്ചു നിന്നയാൾ തന്നെ സോഫയിലേക്ക് തള്ളിയിട്ടു. ശബ്ദമുണ്ടാക്കാൻ ശ്രമിച്ചപ്പോൾ വാ പൊത്തി മാല പൊട്ടിച്ചു. ഇതേ സമയം മീൻ വിൽക്കാൻ വന്ന മോഹിനി വീടിനു സമീപം ഉണ്ടായിരുന്നു. മോഹിനി ബഹളം വച്ചപ്പോൾ മോഷ്ടാവ് മുറ്റത്തേക്കോടി. പിന്നാലെ ഓടിച്ചെന്ന് മോഷ്ടാവിന്റെ ഇടത് കൈയിൽ കറിക്കത്തി കൊണ്ട് ചെറുതായി വെട്ടി. അയാൾ സ്കൂട്ടറിൽ രക്ഷപ്പെടുന്നതു കണ്ട് വീണ്ടും ശക്തിയോടെ വെട്ടിയെന്നും അന്നാമ്മ പറയുന്നു.
വെട്ടുന്നതിനിടെ അന്നാമ്മയുടെ ഇടത് കൈയിലും മുറിവു പറ്റി. കഴുത്തിലും മുഖത്തും നഖം കൊണ്ട് പോറലേറ്റു. തൃക്കൊടിത്താനം ചൂരനോലി വീട്ടിൽ മോഷണത്തിനായി ജോഷി എത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്നു പൊലീസ് പറയുന്നു. പകൽ സമയത്ത് അന്നാമ്മ വീട്ടിൽ തനിച്ചാണെന്ന കാര്യം അറിയാമായിരുന്നെന്നും ജോഷി പൊലീസിനോടു സമ്മതിച്ചു .അന്നാമ്മയുടെ മകൻ ടോമിച്ചന്റെ പക്കൽനിന്നു നേരത്തേ പണം കടം വാങ്ങിയിരുന്നതായും ജോഷി മൊഴി നൽകി. പണം വാങ്ങാനും പലിശ കൊടുക്കാനുമായി പലതവണ അന്നാമ്മയുടെ വീട്ടിൽ വന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ ജോഷിക്ക് വീടും പരിസരവും വ്യക്തമായി അറിയാമായിരുന്നുവെന്നും പൊലീസ് പറയുന്നു.
പ്രധാന റോഡിൽ ഒരിടത്ത് ക്യാമറയുണ്ടെന്നു മനസ്സിലാക്കിയ ജോഷി വേറെ വഴിയിലൂടെയാണ് തിരിച്ചുപോയത്. എന്നിട്ടും വാഹനത്തിന്റെ ദൃശ്യം വേറൊരിടത്തെ ക്യാമറയിൽ പൊലീസ് കണ്ടെത്തി. ചങ്ങനാശേരിയിൽനിന്നു ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്കു കൊണ്ടുവരുന്നതിനിടെ ജോഷി ജീപ്പിനുള്ളിൽ കുഴഞ്ഞുവീണു. പൊലീസുകാർ ജീപ്പ് നിർത്തിയതോടെ വാതിൽ തുറന്ന് ജോഷി പുറത്തേക്കു ചാടി ഇറങ്ങാൻ ശ്രമിച്ചു. കൂടുതൽ അസ്വസ്ഥത അനുഭവപ്പെട്ട പ്രതിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. തുടർന്നു പ്രാഥമിക പരിശോധന നടത്തിയ ശേഷം വൈകുന്നേരത്തോടെ വിട്ടയച്ചു.
ജില്ലാ പൊലീസ് മേധാവി എൻ.രാമചന്ദ്രന്റെ നിർദേശാനുസരണം ചങ്ങനാശേരി ഡിവൈഎസ്പി വി.അജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണവും അറസ്റ്റും.