അപ്പർകുട്ടനാട് മേഖലയിലെ നെൽപ്പാടങ്ങളിൽ പട്ടാളപ്പുഴുവിന്റെ ആക്രമണം വ്യാപകമായിട്ടും പ്രതിരോധിക്കാൻ വഴിയില്ലാതെ കൃഷിവകുപ്പ്. നാലുദിവസം കൊണ്ട് പട്ടാളപ്പുഴു നൂറേക്കറിലധികം കൃഷിയിടമാണ് നശിപ്പിച്ചത്. അടിയന്തര നടപടി ആവശ്യപ്പെട്ട് കർഷകർ കൃഷിമന്ത്രിക്ക് നിവേദനം നൽകി.
കോതവിരുത്തി പാടശേഖരം പൂർണമായും നശിപ്പിച്ചതിന് പിന്നാലെ മറ്റിടങ്ങളിലേയ്ക്കും പട്ടാളപ്പുഴുവിന്റെ സാന്നിധ്യം കണ്ട് തുടങ്ങി. കൃഷിവകുപ്പ് നിർദേശിച്ച മരുന്ന് തളിക്കുന്നുണ്ടെങ്കിലും കാര്യമായ പ്രയോജനമില്ലെന്ന് കർഷകർ പറയുന്നു. കൃഷിവകുപ്പിന്റെ അടിയന്തര സഹായം നൽകുന്നതിന് നടപടിയില്ലെന്നും പരാതിയുണ്ട്. ജലസാന്നിധ്യമാണ് പട്ടാളപ്പുഴുവിന്റെ പ്രധാന പ്രതിരോധമാർഗം. ഭൂരിഭാഗം ജല ഉറവിടങ്ങളും വറ്റിയതിനാൽ ബദൽമാർഗം കണ്ടെത്തുന്നതിനും പ്രയാസമാണ്.
അപ്പർ കുട്ടനാട്ടിലേയ്ക്കുള്ള പ്രധാന ജലഉറവിടമായ പിഐപി കനാൽ തകർന്നിട്ട് ഒന്നരമാസം കഴിഞ്ഞു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇത് പുനർനിർമിക്കുന്നതിന് നടപടിയില്ല. ഇത് കനത്ത അനാസ്ഥയെന്നാണ് വിലയിരുത്തൽ. അടിയന്തര നടപടി ആവശ്യപ്പെട്ട് കൃഷിമന്ത്രിക്കും ജലവിഭവമന്ത്രിക്കും കർഷകർ നിവേദനം നൽകി. അതേസമയം പട്ടാളപ്പുഴുവിന്റെ ആക്രമണം കൂടുതൽ പാടങ്ങളിലേയ്ക്ക് വ്യാപിക്കുകയാണ്.