കാടുപിടിച്ചുകിടന്നിരുന്ന മാലിന്യക്കൂമ്പാരം പാർക്കായി വികസിപ്പിച്ച് ഒരുകൂട്ടം തൊഴിലാളികള്‍. കോട്ടയം നാട്ടകത്തെ ട്രാവൻകൂർ സിമന്റ് ഫാക്ടറിയുടെ ഉടമസ്ഥതയിലുള്ള രണ്ടര ഏക്കർ സ്ഥലമാണ് തൊഴിലാളികളുടെ ശ്രമഫലമായി മനോഹരമായ പാർക്കായത്.
ട്രാവൻകൂർ സിമന്റ്സിന്റെ നാട്ടകത്തെ ഈ രണ്ടര ഏക്കർ സ്ഥലത്ത് മുമ്പ് വന്നിട്ടുള്ളവർ ഇപ്പോഴത്തെ കാഴ്ച കണ്ടാൽ ശരിക്കും അമ്പരക്കും. അത്രയ്ക്ക് വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. മാലിന്യങ്ങൾ നിറഞ്ഞ് കാടുപിടിച്ചുകിടന്നിരുന്ന സ്ഥലം മനോഹര പാർക്കായി മാറിയിരിക്കുന്നു. കാട്ടു ചെടികളും മറ്റ് മരങ്ങളും എല്ലാം അതേപടി തന്നെ നിലനിർത്തിയാണ് സൗന്ദര്യവൽക്കരണം. വള്ളിക്കുടിലുകളും ഏറുമാടങ്ങളും ആംഫി തിയറ്ററുമെല്ലാം പാർക്കിലുണ്ട്.
മുളകൊണ്ടുള്ള നിർമിതികളാണ് മറ്റൊരു ആകർഷണം. അത്യാവശ്യം ചെറു യോഗങ്ങൾ നടത്താനുള്ള സൗകര്യവും ഇവിടെയുണ്ട്. പാർക്കിനോട് ചേർന്നൊഴുകുന്ന കൊടുരാർ മനോഹാരിത വർധിപ്പിക്കുന്നു. ഫാട്കറിയിലെ മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവയാണ് നേരത്തെ ഈ സ്ഥലത്ത് തള്ളിയിരുന്നത്. ഒഴിവുസമയങ്ങളിൽ വിശ്രമത്തിന് പറ്റിയ സ്ഥലം എന്ന ആലോചനയിൽ നിന്നാണ് പാർക്ക് എന്ന ആശയത്തിലേയ്ക്ക് തൊഴിലാളികൾ എത്തുന്നത്. മാനേജുമെന്ററും പച്ചക്കൊടി കാണിച്ചതോടെ കാര്യങ്ങൾ എളുപ്പമായി അമ്പത് തൊഴിലാളികളുടെ ഇരുപത് ദിവസത്തെ അധ്വാനമാണ് പാർക്ക് ആശയം എന്ന സാക്ഷാത്കരിച്ചത്.
ജൈവപാർക്കിന്റെ രണ്ടാം ഘട്ടമായി കൊടൂരാറ്റിൽ ബോട്ടിങ് ഏർപ്പടുത്താനും ആലോചനയുണ്ട്. നിലവിൽ പ്രവേശന ഫീസൊന്നും ഈടാക്കില്ലെങ്കിലും കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കാനായാൽ , നഷ്ടത്തിലുള്ള കമ്പനിയ്ക്ക് വരുമാനം കണ്ടെത്താനും ഇതുവഴി കഴിയുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികളും മാനേജുമെന്റും.