ഭരതനാട്യച്ചുവടുകളുമായി കൊച്ചിയിലെ വേദിയിൽ ഒരു വൈദികനെത്തി. മേതിൽ ദേവികയടക്കം പ്രമുഖരുടെ ഗുരുകൂടിയായ ഫാദർ സാജു ജോർജ് മൂലംതുരുത്തിലാണ് കൊച്ചിയിലെ കത്തോലിക്കാ സഭാ ആസ്ഥാനത്ത് ഭരതനാട്യം അവതരിപ്പിച്ചത്.
താളവിന്യാസത്തിനൊപ്പിച്ച് ചുവടുകളും ചിലങ്കയുമുണർന്നപ്പോൾ ജപമാലയേന്തുന്ന കൈകളിൽ നാട്യമുദ്രകൾ വിടർന്നു. കാൽനൂറ്റാണ്ടായി ഭരതനാട്യവേദിയിൽ നിറഞ്ഞു നിൽക്കുന്ന ഫാദർ സാജു ജോർജ് ആദ്യമായി കൊച്ചിയിലെ കത്തോലിക്കാ സഭാ ആസ്ഥാനത്തെ വേദിയിൽ ചുവടുവച്ചു.
ബൈബിളിനെ അടിസ്ഥാനമാക്കി സ്വന്തമായി ചിട്ടപ്പെടുത്തിയ ക്രിസ്തുവിൻറെ പിറവി , ഉണ്ണിയേശുവിന് ഒരു താരാട്ട് പാട്ട് എന്നിവയും യേശുക്രിസ്തുവിൻറെ ഉയിർത്തേഴുന്നേൽപ് പ്രമേയമാക്കിയ തില്ലാനയും വേദിയിലെത്തിച്ചു. രുദ്രതാണ്ഡവവും അവതരിപ്പിച്ചു.
കടുത്തുരുത്തി പെരുവ സ്വദേശിയായ ഫാ.സാജു ശൈവ നടനത്തിലും ഓംകാരമന്ത്രത്തിലും ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. കൊൽക്കത്തയിൽ കത്തോലിക്ക സഭയുടെ കീഴിലുള്ള കലാഹൃദയം എന്ന നൃത്താഭ്യാസസ്ഥാപനത്തിന് നേതൃത്വം നൽകുകയാണ് ഇദ്ദേഹം.ഭാരതി ദാസൻ സർവകലാശാല, തമിഴ്നാട് മ്യൂസിക് ഫൈൻആർടസ് സർവകലാശാല എന്നിവിടങ്ങിൽ നൃത്തഗവേഷണങ്ങളിൽ ഗൈഡാണ്.