കെട്ടിട നമ്പർ നൽകാൻ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് തൊടുപുഴ നഗരസഭക്ക് മുന്നിൽ ഗൃഹനാഥന്റെ ചങ്ങല സമരം. തൊടുപുഴ സ്വദേശി എം.ജെ.സ്കറിയയാണ് നഗരസഭകവാടത്തിൽ ആനചങ്ങലകൊണ്ട് ബന്ധിച്ച് പ്രതിഷേധം അറിയിച്ചത്.
കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ സ്കറിയചേട്ടന്റെ പോരാട്ടം തുടങ്ങിയിട്ട് വർഷം രണ്ട് പിന്നിട്ടു. കടംവാങ്ങിയും ലോണെടുത്തും നിർമിച്ച കെട്ടിടത്തിന് നമ്പർ വാങ്ങാൻ ചെന്നതോടെയാണ് നഗരസഭ ഉദ്യോഗസ്ഥരുടെ തനിനിറം മനസിലായത്. നമ്പർ വേണേൽ മൂന്ന് ലക്ഷം രൂപ കൈക്കൂലി വേണം. അങ്ങനെയിപ്പോ പണം കൊടുത്ത് നമ്പർ വേണ്ടെന്ന് സ്കറിയയും തീരുമാനിച്ചു. പരാതിയുമായി പലഓഫിസുകളും കയറി ഇറങ്ങി ഒടുവിൽ വിജിലൻസ് അന്വേഷണവുമായി. അനുകൂല നപടി ഇനിയുമില്ലാത്ത സാഹചര്യത്തിലാണ് ആനചങ്ങലയിൽ കുരുങ്ങിയുള്ള സമരം.
ചട്ടങ്ങൾ പ്രകാരം കെട്ടിട നമ്പർ അനുവദിക്കാൻ കൗൺസിലിന് അധികാരമില്ലെന്ന നിലപാടാണ് നഗരസഭ ചെയർപഴ്സൺ. ഒപ്പം ഉദ്യോഗസ്ഥർ കൈക്കൂലിക്കാരാണെന്ന് ബോധ്യവുമില്ല. കെട്ടിട നമ്പർ അനുവദിച്ച് കിട്ടുംവരെ സമരം തുടരാനാണ് സ്കറിയയുടെയും കുടുംബത്തിന്റെയും തീരുമാനം.