വിവാഹമോചനം നേടിയ മരുമകൾക്ക് നഷ്ടപരിഹാരം നൽകാൻ വീട് ജപ്തിചെയ്തതോടെ കൊച്ചിയിൽ വിധവയും പെൺമക്കളും പെരുവഴിയിൽ. വീട് ലേലം ചെയ്തു കിട്ടിയ നഷ്ടപരിഹാരം കഴിഞ്ഞുള്ള തുക ആരൊക്കെയോ ചേർന്ന് തട്ടിയെടുത്തെന്നും കമ്മട്ടിപ്പാടത്തെ ദളിത് കുടുംബം ആരോപിക്കുന്നു.
അന്യരുടെ പാത്രം കഴുകിയാണ് ഇപ്പോൾ അമ്മണിയമ്മയുടെ ജീവിതം. എത്രവൈകിയാലും എന്നും ജോലി കഴിഞ്ഞ് കമ്മട്ടിപ്പാടത്തെ ഈ വിട്ടിലെത്തും. നാലുപതിറ്റാണ്ടോളം സകുടുംബം സന്തോഷത്തോടെ കഴിഞ്ഞ ഈ വിട് കൈവിട്ടുപോയെന്ന് വിശ്വസിക്കാൻ അവർക്ക് ഇപ്പോഴുമാകുന്നില്ല. മൂത്തമകന്റെ വിവാഹമോചനക്കേസിലാണ് വീടും നാലുസെന്റ് സ്ഥലവും ജപ്തിചെയ്തത്. അന്നുമുതൽ മക്കൾക്കും പേരക്കുട്ടിക്കുമൊപ്പം വാടകവീട്ടിലാണ് താമസം
വിവാഹമോചനക്കേസിൽ അമ്മണിയമ്മയുടെ മരുമകൾക്ക് ഒന്നരലക്ഷം രൂപയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. ജപ്തി ചെയ്ത വീട് ലേലം ചെയ്ത് വിറ്റപ്പോൾ അഞ്ചുലക്ഷം രൂപാ കിട്ടി. പക്ഷേ ബാക്കി മൂന്നരലക്ഷം രൂപ ആരുകൊണ്ടുപോയെന്ന് ഇവർക്ക് അറിയില്ല. കേസ് നടത്തിയ അഭിഭാഷകർ ഒത്തുകളിച്ചെന്ന് ആരോപിച്ച് ബാർ കൗൺസിലടക്കം പരാതി നൽകിയെങ്കിലും നടപടിയില്ല.
വീട് ജപ്തിയായതോടെ മൂത്തമകൻ നാടുവിട്ടു. പെയിന്റിങ്ങ് ജോലിക്ക് പോകുന്ന ഇളയമകനാണ് ഈ കുടുംബത്തിന്റെ ഏക ആൺതുണ. പെൺമക്കളെ സംരക്ഷിക്കാൻ നാലുചുവരുള്ള ഒരുകൂരമാത്രമാണ് ഇപ്പോൾ അമ്മിണിയമ്മയുടെ സ്വപ്നം. ഒപ്പം വഞ്ചിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള സഹായവും അവർ പ്രതീക്ഷിക്കുന്നു.