കൊച്ചി ഇൻഫോപാർക്കിന്റെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായുള്ള ഐ.ടി. വകുപ്പിന്റെ ആദ്യ കെട്ടിടം പ്രവർത്തനസജ്ജമായി. സംസ്ഥാന ഐ.ടി വകുപ്പ് നിർമിച്ച ജ്യോതിർമയ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഐ.ടി. കെട്ടിടങ്ങളും, പാർപ്പിടവും, സ്കൂളും, ഷോപ്പിങ്മാളുമെല്ലാം ചേർന്ന കേരളത്തിലെ ആദ്യ വോക് ടു വർക് ടൗൺഷിപ്പാണ് ഇൻഫോപാർക്കിന്റെ രണ്ടാംഘട്ടത്തിൽ യാഥാർഥ്യമാകുക.
സ്മാർട് സിറ്റിക്ക് സമാന്തരമായി ഇടച്ചിറ കടമ്പ്രയാറിന്റെ തീരത്തുള്ള 160 ഏക്കർ പ്രദേശത്താണ് ഇൻഫോപാർക്കിന്റെ രണ്ടാം ഘട്ടമായുള്ള വോക്ക് ടു വർക്ക് ടൗൺഷിപ്പ് ഉയരുന്നത്. 10 നിലകളിലായി നാല് ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് സംസ്ഥാന ഐടി വകുപ്പിന്റെ സ്വന്തം കെട്ടിടമായ ജ്യോതിർമയ. 16 കമ്പനികൾ ജ്യോതിർമയയിൽ ഇതിനോടകം സ്ഥലമേറ്റെടുത്തു കഴിഞ്ഞു. 15 കമ്പനികളുമായുള്ള ചർച്ച അവസാനഘട്ടത്തിലാണ്. ആർക്കും നേരെ വന്ന് പ്രവർത്തനം തുടങ്ങാവുന്ന പ്ലഗ് ആൻഡ് പ്ലേ ഒാഫിസ് സൗകര്യങ്ങളാണ് രണ്ടാം നിലയിൽ ക്രമീകരിച്ചിരിക്കുന്നത്. സ്റ്റാർട്ട് അപ്പുകൾക്കും, ചെറുകിട കമ്പനികൾക്കും സൗകര്യമൊരുക്കുകതന്നെയാണ് ജ്യോതിർമയയിലൂടെ ഐടി വകുപ്പ് ലക്ഷ്യമിടുന്നതും.
80 ലക്ഷം ചതുരശ്രയടി കെട്ടിടങ്ങളാണ് ഇൻഫോപാർക്കിന്റെ രണ്ടാംഘട്ടത്തിൽ നിർമിക്കുന്നത്. കോഗ്നിസന്റ് ടെക്നോളജീസ് 15 ഏക്കറിൽ വികസിപ്പിച്ച ഐ.ടി പാർക്ക്ക്കും, മുത്തൂറ്റ് ഗ്രൂപ്പിന്റെ ഇന്റർനാഷണൽ സ്കൂളായ സംസ്കാരയും പ്രവർത്തനം ആരംഭിച്ചു. ട്രാൻസ് ഏഷ്യയുടെ ഐടി മന്ദിരത്തിന്റെ നിർമാണവും പുരോഗമിക്കുന്നു. യുഎസ്ടി ഗ്ലോബൽ , ക്ലേസിസ് ടെക്നോളജീസ്, മുത്തൂറ്റ്, കൊശമറ്റം, തുടങ്ങിയവരാണ് ഐടിക്കും അനുബന്ധവ്യവസായത്തിനുമായി രണ്ടാംഘട്ട പദ്ധതിപ്രദേശത്ത് സ്ഥലമെടുത്തിരിക്കുന്ന വമ്പന് കമ്പനികൾ. രണ്ടാംഘട്ടം പൂർത്തിയാകുന്നതോടെ 80,000 പേർക്ക് നേരിട്ടുള്ള തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.